ADVERTISEMENT

തിരുവനന്തപുരം∙ അനശ്വര നടന്‍ സത്യന്റെ ജന്മനാടായ സത്യൻ നഗറിനെയും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാർ മോഹൻലാൽ കളിച്ചുവളർന്ന മുടവൻമുകളിനെയും ബന്ധിപ്പിക്കുന്ന പാലം ‌തിരുവനന്തപുരത്ത് യാഥാർഥ്യമാകുന്നു. രണ്ട് നാടുകളെ ബന്ധിപ്പിക്കുന്ന പാലം പ്രദേശവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നമാണ്. കരമനയാറിന് അക്കരയും ഇക്കരയുമായാണ് രണ്ട് നടന്മാരും തങ്ങളുടെ ബാല്യ കൗമാര കാലങ്ങൾ ചെലവഴിച്ചത്.

mudavanmugal2
ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സത്യൻനഗറിലെ ചെറുവിളാകത്ത് വീട്ടിൽ 1917ലാണ് സത്യനേശൻ നാടാർ എന്ന സത്യൻ ജനിച്ചത്. ഇവിടെ സ്ഥിതി ചെയ്യുന്ന സെന്റ് ആന്റണീസ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഇതേ സ്കൂളിൽ തന്നെ സത്യൻ അധ്യാപകനുമായി. പത്തനംതിട്ടയിൽ ജനിച്ച മോഹൻലാലിന്റെ കുടുംബം അച്ഛന്‍ വിശ്വനാഥൻ നായരുടെ ജോലിയുടെ ഭാഗമായി മുടവൻമുകളിൽ സ്ഥിരതാമസമാക്കുകയായിരുന്നു. മോഹൻലാലിന്റെ സ്കൂൾ–കോളേജ് കാലത്തെ വിദ്യാഭ്യാസവും സിനിമയിലേക്കുളള വരവുമെല്ലാം ഈ വീട്ടിൽ നിന്നായിരുന്നു.

ആദ്യചിത്രമായ തിരനോട്ടത്തിനു വേണ്ടി ലാൽ ക്യാമറയ്ക്കു മുന്നിലെത്തിയതും മുടവൻമുകളിൽ നടന്ന ഷൂട്ടിങ്ങിലായിരുന്നു. സത്യന്റെ പുറത്തിറങ്ങിയ ആദ്യചിത്രമായ ആത്മസഖി ചിത്രീകരിച്ചതാകട്ടെ വീട്ടിൽ നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ അകലെയുളള മെരിലാൻഡ് സ്റ്റുഡിയോയിലും. മോഹൻലാലിന്റെ വീടിന് സമീപമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായ പി.കേശവദേവിന്റെ വീടും സ്ഥിതി ചെയ്യുന്നത്. നഗരസഭ മേയർ ആര്യ രാജേന്ദ്രന്റെ വാർഡ് കൂടിയാണ് മുടവൻമുകൾ.

കടത്തും കടത്തുകാരനും ഓർമ്മ
സത്യൻനഗർ – മുടവൻമുകൾ പാലം യാഥ്യാർഥ്യമാകുന്നതോടെ തിരുവനന്തപുരം നഗരത്തിലെ അവസാന കടത്തും ഓർമ്മയാകും. മഴ പെയ്ത് കരമനയാറ്റിൽ‌ വെളളം നിറഞ്ഞാൽ കടത്ത് മുടങ്ങി ഏകദേശം അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് മാത്രമേ പ്രദേശവാസികൾക്ക് അക്കരെയെത്താൻ സാധിക്കുമായിരുന്നുളളൂ. രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണിവരെയാണ് കടത്തുളളത്. കടവിലെ വെളിച്ചകുറവ് കാരണം കടത്ത് പലപ്പോഴും നേരത്തെ നിർത്തുമായിരുന്നു. സ്കൂൾ വിദ്യാർഥികളടക്കം നിരവധിപേരാണ് കടത്തുവഴി യാത്ര ചെയ്തിരുന്നത്. പലതവണ വഞ്ചിയിൽ വെളളം കയറിയതിനെ തുടർന്ന് അപകടഭീഷണിയുണ്ടാവുകയും കടത്ത് മുടങ്ങുകയും ചെയ്തിട്ടുണ്ട്. മഴക്കാലത്ത് അരുവിക്കര ഡാം തുറക്കുമ്പോഴാണ് ജലനിരപ്പ് ഉയരുകയും കടത്തിന് ഭീഷണിയാവുകയും ചെയ്യുന്നത്. പാലം യാഥാർഥ്യമായാൽ പാപ്പനംകോട്, എസ്റ്റേറ്റ് ഉൾപ്പെടെയുളള പ്രദേശങ്ങളിലുളളവർക്ക് അതിവേഗം പൂജപ്പുര, തിരുമല എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനാകും.

mudavanmugal3
ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കടത്തുകാരന് സന്തോഷം
പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടക്കുമ്പോൾ വർഷങ്ങളായി കരമനയാറിലെ കടത്തുകാരനായ വിനോദിന് സന്തോഷമാണ്. ഇടക്കാലാശ്വാസമായി 50,000 രൂപ വിനോദിന് നൽകി. വിനോദിന് ജോലി നൽകുന്നത് നഗരസഭ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ നൂറോളം പേരാണ് കടത്തിനെ ആശ്രയിക്കുന്നത്. ഒരുതവണ പത്ത് പേരെയാണ് പരമാവധി തോണിയിൽ കയറ്റുന്നത്.

പാലം വരുന്ന വഴി
13.6 കോടി രൂപയ്ക്കാണ് പാലം പണിക്ക് ഭരണാനുമതി നൽകിയത്. 5.83 ഏക്കർ സ്ഥലം പതിനെട്ട് ഭൂവുടമകളിൽ നിന്നാണ് ഏറ്റെടുത്തത്. 66.9 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ്. വാഹന സ‍ഞ്ചാരപാത 7.5 മീറ്റർ. 1.5 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാത നിർമ്മിക്കും. 230 മീറ്റർ നീളത്തിൽ അനുബന്ധ റോഡും നിർമ്മിക്കും. ഊരാളുങ്കൽ‌ ലേബർ സൊസൈറ്റിക്കാണ് നിർമാണചുമതല. ഐക്യകേരളത്തിൽ അച്യുതമേനോൻ സർക്കാരിന്റെ കാലം മുതൽ ഉയരുന്ന രണ്ട് നാടുകളുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

English Summary:

The bridge connecting the places of Sathyan and Mohanlal becomes a reality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com