ടിക്കറ്റ് കൗണ്ടർ ആഴ്ചകളായി അടച്ചിട്ടിരിക്കുന്നു; കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ ‘ടിക്കറ്റില്ലാതെ യാത്ര’ തുടരുന്നു
Mail This Article
ഇടവ ∙ കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പാസഞ്ചർ ട്രെയിൻ യാത്രികർ ടിക്കറ്റ് ഇല്ലാതെ യാത്ര തുടരുകയാണ്. സ്റ്റേഷനിലെ കൗണ്ടറിൽ നിന്നു ടിക്കറ്റ് കിട്ടാനില്ലെന്നു മാത്രമല്ല കഴിഞ്ഞ ഏതാനും ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. ടിക്കറ്റ് വെൻഡറുടെ കാലാവധി പിന്നിട്ടിട്ടും പകരം റെയിൽവേ ബദൽ സംവിധാനം ഒരുക്കാത്തതാണ് കാരണം. യാത്രക്കാർക്ക് ആപ്പ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കാനുള്ള ക്യൂആർ കോഡ് റെയിൽവേ സ്റ്റേഷനിൽ പതിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരും വയോധികരുമായ പല യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. പിഴ ഉൾപ്പെടെ ശിക്ഷാനടപടി ഭയന്ന് പലരും കാപ്പിൽ സ്റ്റേഷനു പകരം അഞ്ചു കിലോമീറ്റർ മാറിയുള്ള ഇടവ സ്റ്റേഷനിൽ എത്തിയാണ് യാത്ര നടത്തുന്നത്.
എങ്കിലും ടിക്കറ്റില്ലാതെ കയറുന്നവരും കുറവല്ല. പരിസരത്ത് ആശുപത്രി സന്ദർശകരായ നിരവധി പേർ പകൽ സമയത്തെ ട്രെയിൻ ആശ്രയിക്കുന്നുണ്ട്. മെമു അടക്കം തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും പോകുന്ന പാസഞ്ചർ ട്രെയിനുകളാണ് ഇവിടെ നിർത്തുന്നത്. പരിസരവാസിയായ ഒരാളാണ് ടിക്കറ്റ് വെൻഡറായി നിലവിൽ പ്രവർത്തിച്ചിരുന്നത്. വെൻഡറുടെ കാലാവധി കഴിഞ്ഞാൽ നീട്ടുകയോ അല്ലെങ്കിൽ മറ്റൊരാളെ നിയോഗിക്കുകയോ ചെയ്യണം. എന്നാൽ, ഇതു രണ്ടും നടന്നില്ല. ടിക്കറ്റ് വിതരണം നിർത്തുന്നതായി അറിയിപ്പ് റെയിൽവേ അധികൃതർക്കു കൈമാറിയ ശേഷമാണ് വിതരണ ജോലിയിൽ നിന്നു നിലവിലെ വെൻഡർ പിൻമാറിയത്.
തിരുവനന്തപുരം ഭാഗത്തേക്ക് മെമു അടക്കം മൂന്നും കൊല്ലത്തേക്ക് രാത്രി സമയം രണ്ടും ട്രെയിനുകളുണ്ട്. കോവിഡ് കാലത്ത് നിർത്തലാക്കിയ ഏതാനും ട്രെയിൻ സ്റ്റോപ്പ് പുനഃസ്ഥാപിക്കാനുണ്ട്. അതേസമയം സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്ന ജോലി പൂർത്തിയാക്കിയി. അതേസമയം കാപ്പിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു വാട്സാപ് ഗ്രൂപ്പ് അംഗങ്ങൾ ടിക്കറ്റ് വിതരണത്തിനു താൽപര്യം പ്രകടിപ്പിച്ചു രംഗത്ത് വന്നതായി അറിയുന്നു.