19 മണിക്കൂർ തിരച്ചിൽ; രണ്ടു വയസ്സുകാരിയെ ഓടയിൽ കണ്ടെത്തി
Mail This Article
തിരുവനന്തപുരം ∙ വീട്ടുകാർക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ കാണാതായ രണ്ടു വയസ്സുകാരിയെ 19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ ഓടയിൽ കണ്ടെത്തി. ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ ഞായറാഴ്ച അർധരാത്രിയാണ് കുട്ടിയെ കാണാതായത്. ഇന്നലെ രാത്രി ഏഴരയോടെ 500 മീറ്റർ അകലെ ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസും മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രതയോടെ രംഗത്തിറങ്ങിയതോടെ പ്രതികൾ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായും അറിയിച്ചു.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തേൻവിൽപനയ്ക്കായി കേരളത്തിലെത്തിയ ബിഹാർ സ്വദേശികളുടെ കുട്ടിയാണിത്. മാതാപിതാക്കൾക്കും 3 സഹോദരന്മാർക്കുമൊപ്പമാണ് ഉറങ്ങാൻ കിടന്നത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ബ്രഹ്മോസും വിമാനത്താവളവും ഉൾപ്പെടുന്നതിനാൽ സുരക്ഷാപ്രാധാന്യമുള്ള മേഖലയാണു ചാക്ക. രാത്രി പന്ത്രണ്ടിനുശേഷം ഉറക്കമുണർന്ന പിതാവാണ് കുഞ്ഞിനെ കാണാതായതായി ആദ്യം അറിഞ്ഞത്. രണ്ടരയോടെ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മഞ്ഞ സ്കൂട്ടറിൽ കൊണ്ടുപോകുന്നതു കണ്ടതായി സഹോദരൻമാർ പറഞ്ഞെങ്കിലും ലഭ്യമായ ഒരു സിസിടിവിയിലും കുട്ടിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. ഒരിക്കൽ തിരച്ചിൽ നടത്തി മടങ്ങിയ സ്ഥലത്തുനിന്നാണ് രാത്രി കുട്ടിയെ കണ്ടെത്തിയത്.