അഴമല പാറ ഖനനം അനുവദിക്കുന്നതിനെതിരെ പ്രതിഷേധം; ക്വാറി മാഫിയയ്ക്കെതിരെ ജനകീയ കൂട്ടായ്മ
Mail This Article
കല്ലമ്പലം∙പള്ളിക്കൽ പഞ്ചായത്തിലെ 4–ാം വാർഡിലെ ഈരാറ്റിൽ,വല്ലഭൻ കുന്ന് പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ അഴമല പാറ ഖനനം ചെയ്യാനുള്ള ക്വാറി മാഫിയയുടെ നീക്കം അനുവദിക്കരുതെന്ന് ജനകീയ കൂട്ടായ്മ. ഇതു സംബന്ധിച്ച് ജനകീയ കൂട്ടായ്മ,വിവിധ രാഷ്ട്രീയ പാർട്ടികൾ,പരിസ്ഥിതി സ്നേഹികൾ എന്നിവർ സ്ഥലത്ത് പാറ ഖനന നീക്കത്തെ എതിർത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു.
അതേ സമയം ഭാവിയിൽ വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള മേഖല അതിനായി പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കണം എന്ന ആവശ്യവും നാട്ടുകാർ മുന്നോട്ട് വച്ചു. മഴക്കാലത്ത് ഇത്തിക്കര ആറ് കരകവിഞ്ഞ് ഒഴുകുമ്പോൾ ഒരു നാടിന് കരുതലായി നിൽക്കുന്നതാണ് വട്ടത്തിൽ ആറിന്റെ ഒരു വശത്ത് സ്ഥിതി ചെയ്യുന്ന അഴമല പാറ. ഇത് ഖനനം ചെയ്താൽ പ്രകൃതി ദുരന്തങ്ങൾക്ക് ഇടയാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ക്വാറി മാഫിയ ഇതിന്റെ ഖനനത്തിന് വേണ്ടിയുള്ള ലൈസൻസ് നേടാൻ പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ധർണ നടത്തിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു. വാർഡ് അംഗം എ.ഷിബിലി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എസ്.ഷാജിമോൻ,സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അടുക്കൂർ ഉണ്ണി,ഡിസിസി അംഗം എസ്.നിസാം,എസ്.ഷീബ,കെ.ഗോപിനാഥൻ,എസ്.ഹിലാൽ,അനിൽ പി.നായർ എന്നിവർ പ്രസംഗിച്ചു.
ഖനനത്തിന് ഒരു കാരണവശാലും അനുമതി നൽകരുത് എന്ന് ഒരു നാട് ഒന്നടങ്കം കക്ഷി രാഷ്ട്രീയം നോക്കാതെ ധർണയിൽ ആവശ്യപ്പെട്ടു. മേഖല വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ചിട്ടില്ല എങ്കിലും ധാരാളം വിനോദ സഞ്ചാരികൾ സ്ഥലത്ത് വന്നു പോകാറുണ്ട്.
ഹിൽ ടോപ് വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ള പ്രദേശത്തെ പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി വികസിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കാൻ വേണ്ട പദ്ധതികൾ നടപ്പാക്കാൻ 2023ൽപഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാറ ഖനനം പോലുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിക്കാൻ ഉള്ള പഞ്ചായത്തിന്റെ തീരുമാനം കലക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുമുണ്ട്.
എന്നാൽ പഞ്ചായത്തിന്റെ തീരുമാനങ്ങൾ മറികടന്ന് ക്വാറി മാഫിയ ഉന്നതരെ സ്വാധീനിച്ച് ഖനനത്തിന് അനുമതി നേടും എന്ന ഭയപ്പാടിൽ ആണ് പ്രദേശവാസികൾ. എന്തു വിലകൊടുത്തും അഴമല പാറയും സ്ഥലത്തെ പ്രകൃതിയും സംരക്ഷിക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോകും എന്ന തീരുമാനത്തിലാണ് ജനകീയ കൂട്ടായ്മ.