ADVERTISEMENT

പോത്തൻകോട് ∙ ദേശീയപാത 66ൽ മംഗലപുരം കുറക്കോടിനു സമീപം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാചകവാതകവുമായി പോയ ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവർ തമിഴ്നാട് നാമക്കൽ കീരമ്പൂർ പുരവർപാളയം കെ.എറ്റിക്കൺ (65) തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. പ്രധാന പാതയിൽ നിന്ന് വാഹനം നിർമാണം നടക്കുന്ന സർവീസ് റോഡിലേക്ക് കയറിയതാണ് അപകടത്തിനു കാരണം. ശക്തമായ മഴയിൽ ചെളിക്കെട്ടായി കിടക്കുകയായിരുന്നു സർവീസ് റോഡ്. ടയർ ചെളിയിൽ പുതഞ്ഞ് ലോറി മറിയുകയായിരുന്നു. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. വാതക ചോർച്ചയുണ്ടാകാത്തതിനാൽ വിവരം പൊലീസിനെ അറിയിച്ചില്ലെന്നാണ് ഡ്രൈവർ പറയുന്നത്. രാവിലെ 7.30തോടെയാണ് വിവരം അറിഞ്ഞ് മംഗലപുരം പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് കഴക്കൂട്ടത്തു നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി ചോർച്ചയില്ലെന്ന് ഉറപ്പു വരുത്തി. റൂറൽ എസ്പി കിരൺ നാരായൺ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സക്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ നടപടികൾ. 

പാരിപ്പള്ളിയിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റ് മാനേജർ മൊയ്ദീൻ ഖാജ, അസി. പ്ലാന്റ് മാനേജർ സോമലത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് പാചകവാതകം മറ്റു 3 ടാങ്കർ  ലോറികളിലേക്ക് മാറ്റിയത്. മംഗലപുരം ജംക്‌ഷനിലും പള്ളിപ്പുറം സിആർപിഎഫ് ജംക്‌ഷനിലും നിന്ന് വാഹനങ്ങൾ‌ വഴി തിരിച്ച് വിട്ടു. 500 മീറ്റർ ചുറ്റളവിൽ തീ പടരാനുള്ള സാഹചര്യം ഒഴിവാക്കാൻ ജനത്തിനു മുന്നറിയിപ്പും നൽകിയിരുന്നു. ഈ മേഖലയിലെ വൈദ്യുതിയും വിച്ഛേദിച്ചു. പൊലീസ് കാവലിൽ ആണ് വാതകം മറ്റു ലോറികളിലേക്ക് മാറ്റിയത്. ഓരോ ടാങ്കർ ലോറിയിലേക്കും വാതകം നിറയ്ക്കാൻ 4 മണിക്കൂറോളം വേണ്ടിവന്നു. രണ്ടു ലോറികളിലെ ടാങ്കുകളിൽ നിറച്ചു. ബാക്കി ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയ ശേഷം രാത്രി വളരെ വൈകിയാണ് ശ്രമകരമായ ജോലി പൂർത്തിയാക്കിയത്.

വേണം, അതീവശ്രദ്ധ
പോത്തൻകോട് ∙ കഥാപുസ്തകങ്ങളിൽ വീട്ടിലേക്കുള്ള വഴി കണ്ടെത്താമോ എന്ന കളിയുടെ രൂപത്തിലാണ് ദേശീയപാതയിൽ പണി നടക്കുന്ന പല സ്ഥലങ്ങളുടെയും അവസ്ഥ. മിക്കയിടത്തും ദിശാ സൂചകങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. മഴ കൂടി പെയ്താൽ രാത്രി ഡ്രൈവർമാർ പാടുപെടും. ഏതു വഴിയാണ് പോകേണ്ടതെന്ന് പകൽ തന്നെ തിരിച്ചറിയാനാകാത്ത സ്ഥിതിയാണ് പലപ്പോഴും. തിരക്കുള്ള സമയം ഈ ആശയക്കുഴപ്പം കാരണം ഗതാഗതക്കുരുക്കും ഉണ്ടാകും. രാത്രികളിൽ വാഹനങ്ങൾ വഴി തെറ്റുന്നതിന് പുറമേ     അപകടങ്ങളിൽ പെടാനും ഇത് കാരണമാകുന്നുണ്ട്. പല സ്ഥലങ്ങളിലും വളവുകളുള്ള ഭാഗം ഒഴിവാക്കിയാണ് ലോറി കടന്നു വന്നതത്രേ. മംഗലപുരം കുറക്കോട് ഭാഗത്തെ നിർമാണം നടക്കുന്ന  സർവീസ് റോഡ് അടച്ചിരുന്നില്ല. അതിനാലാണ് ലോറി അതുവഴി പോയതും ചെളിയിൽ പുതഞ്ഞതും. ചിലയിടങ്ങളിൽ റോഡിലേക്ക് കിടക്കുന്ന മണ്ണും ഉയ‍ന്നുള്ള മൺ കൂനകളും ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com