വെൺപാലവട്ടത്ത് നടുക്കുന്ന അപകടം നടന്നത് ഇങ്ങനെ: അമിത വേഗവും അശ്രദ്ധയും കാരണം; സഹോദരിക്കെതിരെ കേസ്
Mail This Article
തിരുവനന്തപുരം∙ കഴക്കൂട്ടം–കാരോട് ബൈപാസിൽ വെൺപാലവട്ടത്തിനു സമീപം സ്കൂട്ടർ മേൽപാലത്തിൽ ഇടിച്ചു യുവതി താഴേക്കു പതിച്ചു മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ച സഹോദരിക്കെതിരെ പൊലീസ് കേസെടുത്തു. കോവളം നെടുമം വയലിൻകര സ്വദേശി സിനിക്കെതിരെയാണു പേട്ട പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സിനിയുടെ സഹോദരി നാലാഞ്ചിറ കീർത്തിനഗർ ഊളൻവിള വീട്ടിൽ സിമിയാണ്(35) അപകടത്തിൽ മരിച്ചത്. അശ്രദ്ധയും അമിത വേഗവുമാണ് അപകട കാരണമെന്ന് പ്രഥമ വിവര റിപ്പോർട്ടിൽ(എഫ്ഐആർ) പറയുന്നു.
എഫ്ഐആറിൽ പറയുന്നത്: ഇരുചക്രവാഹനം അമിത വേഗത്തിലും അശ്രദ്ധമായും ഓടിച്ചു കൊണ്ടുവന്നു വെൺപാലവട്ടം മേൽപാലത്തിനു കിഴക്കുവശത്തുള്ള സുരക്ഷാ ഭിത്തിയിൽ ഇടിച്ചു പിന്നിൽ ഇരുന്ന സഹോദരി സിമിയും മൂന്നു വയസ്സുള്ള കുഞ്ഞും സർവീസ് റോഡിൽ തെറിച്ചു വീഴുകയും തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിമി മരിക്കുകയുമായിരുന്നു’.
തിങ്കൾ ഉച്ചയ്ക്ക് 1.10ന് ആയിരുന്നു അപകടം. സിമിയെയും സിമിയുടെ മകൾ ശിവന്യയെയും പിന്നിലിരുത്തി സിനിയാണു സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടർ നിയന്ത്രണംവിട്ട് ഇടതു വശത്തേക്കു പാഞ്ഞുകയറി കൈവരിയിൽ ഇടിച്ചു. സ്കൂട്ടറിലിരുന്ന മൂവരും തെറിച്ചു പാലത്തിൽനിന്നു താഴേക്കു പതിക്കുകയും സ്കൂട്ടർ പാലത്തിനു മുകളിൽ തന്നെ മറിഞ്ഞു വീഴുകയും ചെയ്തു. സർവീസ് റോഡിനോടു ചേർന്നുള്ള ഓടയുടെ കൈവരിയിൽ തലയിടിച്ചാണു സിമിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. സിമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സിനി(32) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സിമിയുടെ മകൾ ശിവന്യയെ ആശുപത്രിയിൽനിന്നു വിട്ടയച്ചു.
തെറിച്ചുവീഴാൻ സാധ്യത, വേണം കരുതൽ
അപകടം തടയാൻ ന്യൂജഴ്സി ടൈപ്പ് കോൺക്രീറ്റ് ബാരിയർ
തിരുവനന്തപുരം ∙ ദേശീയപാതയിലും ബൈപാസിലും റോഡിന്റെ അതിരിൽ വാഹനങ്ങൾ മറിയാതിരിക്കാൻ നിർമിക്കുന്ന ന്യൂജഴ്സി ടൈപ്പ് കോൺക്രീറ്റ് ബാരിയർ ആണ് കഴക്കൂട്ടം– കാരോട് ബൈപാസിലും സ്ഥാപിച്ചിട്ടുള്ളത്. റോഡിനോടു ചേരുന്ന ഭാഗത്തു വീതിയിലും 10 സെന്റിമീറ്റർ ഉയർന്ന ശേഷം 25 സെന്റീമീറ്റർ വരെ ഉള്ളിലേക്കു വളഞ്ഞും തുടർന്നു മുകളിലേക്ക് 50 സെന്റിമീറ്റർ വരെ നേരിയ വളവോടെയുമുള്ള രൂപമാണ് ന്യൂജഴ്സി ടൈപ്പ് കോൺക്രീറ്റ് ബാരിയറിന്. ആകെ 80–85 സെന്റിമീറ്റർ ആണ് ഇവയുടെ ഉയരം. വെൺപാലവട്ടത്ത് അപകടമുണ്ടായ ഭാഗത്തു സ്ഥാപിച്ചത് ന്യൂജഴ്സി ടൈപ്പ് ബാരിയറാണ്.
കാറുകളും മറ്റും ഇടിച്ചു റോഡിൽനിന്നു തെറിച്ചു വീണ് അപകടമുണ്ടാകാതിരിക്കാനും മരണസംഖ്യ കുറയ്ക്കാനുമാണ് ഇത്തരം ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇവയിൽ ഇരുചക്ര വാഹനങ്ങൾ ഇടിച്ചാൽ യാത്രക്കാർ തെറിച്ചുവീഴാനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ വാഹനം നിയന്ത്രണം വിട്ടതിനെത്തുടർന്നു വേഗം കൂടിയതാണ് മൂന്നു പേരും ഉയർന്നു തെറിച്ചു വീഴാനിടയാക്കിയതെന്നാണു നിഗമനം.