ADVERTISEMENT

തിരുവനന്തപുരം ∙ വേതന പരിഷ്കരണം ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും കടയടച്ചു സമരത്തിനിറങ്ങിയതോടെ സംസ്ഥാനത്തു റേഷൻ വിതരണം സ്തംഭിച്ചു. 14,000  കടകളിൽ 51 എണ്ണം മാത്രമാണ്  തുറന്നത്. സമരം ഇന്നും തുടരും. ജൂലൈയിലെ റേഷൻ വിതരണം ഇന്നലെ ആരംഭിക്കേണ്ടതായിരുന്നു. സമരത്തിന്റെ ഭാഗമായി തലസ്ഥാനത്ത് പല വേദികളിൽ പ്രക്ഷോഭം നടന്നു . കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, വ്യാപാരി ക്ഷേമ നിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക, കിറ്റ് കമ്മിഷൻ എല്ലാ വ്യാപാരികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ വ്യാപാരികൾ ഉന്നയിച്ചു. റേഷൻ വ്യാപാരി സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാപകൽ സമരം ആരംഭിച്ചു.

കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെഎസ്ആർആർഡി (ഇരുവിഭാഗവും), കെആർഇയു (സിഐടിയു) എന്നീ സംഘടനകൾ ഉൾപ്പെട്ടതാണ്  കോഓർഡിനേഷൻ കമ്മിറ്റി.  പാളയത്തെ സമരം  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം  ടി.പി.രാമകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.  കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജോണി നെല്ലൂർ, രക്ഷാധികാരി അടൂർ പ്രകാശ് എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, പി.അബ്ദുൽ ഹമീദ്, പി. ഉബൈദുല്ല, സിഐടിയു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ, ജി. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, കെ.ബി. ബിജു, കാടാമ്പുഴ മൂസ, ജി. ശശിധരൻ, സി.മോഹനൻ പിള്ള,  ഉഴമലയ്ക്കൽ വേണുഗോപാൽ, സുരേഷ് കാരേറ്റ്, സി.വി.മുഹമ്മദ്, ജോൺസൺ വിളവിനാൽ, ശിശുപാലൻ, ഉണ്ണി കൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.

ഇന്നത്തെ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വൈകിട്ട് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉദ്ഘാടനം ചെയ്യും. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ സെക്രട്ടേറിയറ്റ് മാർച്ച്  എഐടിയുസി സംസ്ഥാന സെക്രട്ടറി സി.പി.മുരളി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ  വർക്കിങ് പ്രസിഡന്റ് ആർ.സജിലാൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.ജി പ്രിയൻകുമാർ, മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, പി.കെ. മൂർത്തി, കവിതാ രാജൻ,  മീനാങ്കൽ കുമാർ, കെ.പി.വിശ്വനാഥൻ, ബാബു കെ.ജോർജ്, എം.ഉമ്മർ, എം.പി.മണിയമ്മ, മീനാങ്കൽ സന്തോഷ്, അനിൽ സ്റ്റീഫൻ, വി.ഡി.അജയകുമാർ, സി.കെ. ബാബു, പി.എസ്. സിനീഷ്, പുറത്തിപ്പാറ സജീവ്, എം.ആർ. സുധീഷ്, കെ.പി. സുധീർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com