ADVERTISEMENT

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തെ ട്രാൻസ്ഷിപ്മെന്റിനൊപ്പം വിഴിഞ്ഞത്ത് ക്രൂ ചേഞ്ച് നടപടിക്കു കൂടി അനുമതി ലഭിച്ചാൽ വരുമാന വർധനയ്ക്കൊപ്പം തദ്ദേശീയമായി തൊഴിൽ ലഭ്യതയ്ക്കും സാധ്യത. വിമാനത്താവളം അടുത്തായതിനാൽ രാജ്യാന്തര തുറമുഖമെന്നതു വലിയ നേട്ടമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കണ്ടെയ്നറുകളുൾപ്പെടെ ചരക്കു കപ്പലുകളിൽ നിശ്ചിത മാസത്തെ ഡ്യൂട്ടി കഴിയുന്ന ക്രൂ(ജീവനക്കാർ) കരയിലിറങ്ങി പകരം ആൾ കയറുന്ന നടപടിയാണ് ക്രൂ ചേഞ്ച്. രാജ്യാന്തരതലത്തിൽ ഇതര തുറമുഖങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പുതിയ തുറമുഖത്ത് ഇത്തരം നടപടികൾക്ക് വലിയ താൽപര്യമുണ്ടാവുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. കോവിഡ് കാലത്ത് മാരിടൈം ബോർഡിനു കീഴിലെ തുറമുഖത്ത് താൽക്കാലികമായി ക്രൂ ചേഞ്ച് അനുമതി ലഭിച്ചിരുന്നു. 

കുറഞ്ഞ സമയത്തിനുള്ളിൽ 700ൽ അധികം കപ്പലുകളാണ് ഇവിടെ ക്രൂ ചേഞ്ചിനായി അടുത്തത്. ഏതാണ്ട് 10 കോടിയോളം രൂപ സർക്കാരിനു വരുമാനം ലഭിച്ചു. ഹോട്ടലുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ തദ്ദേശീയ അനുബന്ധ തൊഴിൽ മേഖലകളിലുള്ളവർക്കും കാര്യമായ വരുമാനം ലഭിച്ചു. രാജ്യാന്തര കപ്പൽ ലൈനേഴ്സ് കമ്പനികളുൾപ്പെടെയുള്ളവയിൽ നിന്നു വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിനോട് മികച്ച പ്രതികരണമാണ് ഉണ്ടായത്. 2020 ജൂലൈയിൽ ആരംഭിച്ച ക്രൂചേഞ്ച് നടപടി കോവിഡ് പ്രതിസന്ധി അവസാനിച്ചതോടെ കേന്ദ്ര ഉത്തരവിനെ തുടർന്ന് 2022 ജൂലൈയിൽ നിന്നു. 

ക്രൂ ചേഞ്ച് കാര്യമായി നടന്ന സമയത്ത് വിഴിഞ്ഞം മാരിടൈംബോർഡ് തുറമുഖത്തെ രാജ്യാന്തര ക്രൂചേഞ്ച് ആൻഡ് ബങ്കറിങ് ഹബ് പദവി പ്രഖ്യാപനം നടത്തി. കസ്റ്റംസ്, ഇമിഗ്രേഷൻ ഓഫിസ് സമുച്ചയങ്ങളും സജ്ജമാക്കി. അനുബന്ധ സൗകര്യങ്ങളെല്ലാം സജ്ജമാക്കിയ തുറമുഖത്തിന് ഐഎസ്പിഎസ്കോഡ്(ഇന്റർനാഷനൽ ഷിപ് ആൻഡ് പോർട്ട് സേഫ്ട‌ി കോഡ്) ലഭിച്ചെങ്കിലും തുടർ നടപടികൾ വൈകുകയാണ്. 

ആദ്യ ക്രൂ ചേഞ്ച് 2020 ജൂൺ 15ന്  
2020 ജൂൺ 15നാണ് വിഴിഞ്ഞത്ത് ആദ്യമായി ക്രൂചേഞ്ചിനായി ലോകത്തെ തന്നെ വലിയ കണ്ടെയ്നർ കപ്പലുകളിലൊന്ന് അടുത്തത്. 2020-22 കാലയളവിൽ 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിനായി അടുത്തു.

English Summary:

Vizhinjam Port Crew Change: Unlocking Local Employment Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com