ADVERTISEMENT

ബാലരാമപുരം∙ എട്ടുകോടി രൂപ മുടക്കി രാജ്യാന്തര നിലവാരത്തിൽ നിർമിക്കുന്ന പൊതുചന്തയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിന്റെ മുന്നോടിയായി ഇവിടെ പ്രവർത്തിച്ചിരുന്ന പൊതുചന്ത താൽക്കാലികമായി കൊടിനടയിലെ പാർക്കിങ് ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഇവിടെ പ്രവർത്തിച്ചിരുന്ന കടകൾ ഒഴിയണമെന്നാവശ്യപ്പെട്ട് നിയമപ്രകാരമുള്ള നോട്ടിസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. ടൗൺ പ്ലാനിങ്, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയവയുടെ അനുമതിയും ലഭിച്ചതോടെയാണ് നിർമാണം ആരംഭിക്കാനുള്ള പ്രവർത്തനവുമായി പഞ്ചായത്ത് മുന്നോട്ടുപോകുന്നത്.

വ്യാപാരികൾ ഉൾപ്പെടെയുള്ളവരുമായി പഞ്ചായത്ത് നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പലരും ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. 8284 ചതുരശ്ര അടിയിൽ 4 നിലകളിലായാണ് നിർമാണം. വിഴിഞ്ഞം റോഡിലെ നിലവിലെ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പുറമേ പഴയ പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന സ്ഥലം കൂടി ഏറ്റെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്.  കൊടിനടിയിൽ താൽക്കാലികമായി ഒരുക്കിയിരിക്കുന്ന മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസം കച്ചവടക്കാർ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു.

നിറയെ സൗകര്യങ്ങൾ 
താഴത്തെ നിലയിൽ 20 കാറുകൾക്കും 50 ബൈക്കുകൾക്കും പാർക്കിങ് സൗകര്യം ഉണ്ടാകും. ഒന്നാം നിലയിൽ പച്ചക്കറി, മീൻ മാർക്കറ്റുൾപ്പെടെ 27 കടകളും രണ്ടാം നിലയിൽ 2 വലിയ ഹാളും 15 കടകളും മൂന്നാം നിലയിൽ മിനി ഓഡിറ്റോറിയവുമാണ് നിർമിക്കുക. രണ്ട് ലിഫ്റ്റുകളും ഉണ്ടാവും. മാലിന്യ സംസ്കരണത്തിനുള്ള സൗകര്യവും ജൈവ മാലിന്യസംസ്കരണ യൂണിറ്റും സ്ഥാപിക്കും. ആധുനിക സൗകര്യങ്ങളോടെ ടോയ്‌ലറ്റ് സൗകര്യവും ഉണ്ടാകും. മാർക്കറ്റിന് ചുറ്റും വലിയ ചരക്കു വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള റോഡും ഒരേ സമയം 100 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com