ADVERTISEMENT

തിരുവനന്തപുരം∙ കേരള ബാങ്കിന്റെ സംസ്ഥാന ഓഫിസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവായി. കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിൽ രേഖകൾ ബാങ്ക് പുറത്തുവിടാതിരുന്നതിനെ തുടർന്നാണ് ഉത്തരവ്. കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട് വസ്തുവകകൾ ജപ്തി ചെയ്തതും തുടർന്ന് യുവതി ആത്മഹത്യ ചെയ്തതുമായ സംഭവത്തിലെ രേഖകളാണ് മറച്ചുവച്ചത്.

രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ആലപ്പുഴ ചാരുമ്മൂട് പൂക്കോയ്ക്കൽ സ്വദേശി വി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ വിവരാവകാശ നിയമം കേരള ബാങ്കിന് ബാധകമല്ലെന്ന് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. അന്വേഷിച്ച രേഖകൾ വിവരാവകാശ നിയമം എട്ടാം ഖണ്ഡിക പ്രകാരം തരേണ്ടതില്ലാത്തതാണെന്നും മറുപടിയിൽ പറഞ്ഞു. ഇതിനെതിരെയുള്ള ഹർജി പരിഗണിച്ച വിവരാവകാശ കമ്മിഷൻ, ബാധകമല്ലെന്ന് പറഞ്ഞ അതേ നിയമം ഉദ്ധരിച്ച് വിവരം നിഷേധിച്ചത് വൈരുദ്ധ്യമാണെന്ന് കണ്ടെത്തി.

സംസ്ഥാന സർക്കാർ ഉത്തരവിലൂടെ നിലവിൽ വന്നതും 2159.03 കോടി രൂപ മൂലധനമുള്ളതും അതിൽ സർക്കാരിന്റെ 906 കോടി രൂപ ഓഹരിയുള്ളതും 400 കോടി രൂപ സർക്കാരിന്റെ അധിക മൂലധനമുള്ളതുമായ കേരള ബാങ്കിന്റെ പ്രവർത്തനം സംബന്ധിച്ച് അറിയാൻ പൗരന് അവകാശമുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് സംരക്ഷിക്കപ്പെടണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കിം ഉത്തരവില്‍ വ്യക്തമാക്കി. സർക്കാരിന്റെ ഓഹരിധനം ബാങ്കിന് അനിവാര്യമായിരിക്കെ ബാങ്കിന് വിവരാവകാശ നിയമപ്രകാരം പൊതു അധികാര സ്ഥാനമാണെന്നും ഓരോ ശാഖയുടെയും മാനേജർ അവിടത്തെ പൊതു അധികാരിയാണെന്നും ഒടുവിൽ കേരള ബാങ്കിൽ ലയിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും വിധി ബാധകമാണെന്നും കമ്മിഷന്റെ ഉത്തരവിൽ പറയുന്നു.

പൗരന്മാർക്ക് വിവരം നൽകാൻ കേരള ബാങ്ക് എന്ന കേരള സംസ്ഥാന സഹകരണ ബാങ്കിന് ബാധ്യതയുണ്ട്. അതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ വി.രാജേന്ദ്രന് വിവരം നൽകിയ ശേഷം ഓഗസ്റ്റ് 14നകം ബാങ്ക് നടപടി റിപ്പോർട്ട് കമ്മിഷന് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവിലൂടെ രാജ്യത്തെ ഏത് പൗരനും കേരള ബാങ്കിൽ വിവരാവകാശ അപേക്ഷ സമർപ്പിച്ചാൽ ബാങ്ക് വിവരം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com