ADVERTISEMENT

തിരുവനന്തപുരം∙ നഗരവാസികളുടെ വെള്ളംകുടി മുട്ടിച്ച് 4 ദിവസമായി നടന്ന പൈപ്പ് മാറ്റൽ ജോലികൾ പൂർത്തിയായതിനെ തുടർന്ന് ശുദ്ധജല പമ്പിങ് ജലഅതോറിറ്റി പുനഃസ്ഥാപിച്ചു. ദിവസങ്ങളോളം വെള്ളം മുടങ്ങിയ 80% സ്ഥലങ്ങളിലും ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വെള്ളം ലഭിച്ചു തുടങ്ങിയെന്നാണ് ജലഅതോറിറ്റിയുടെ വിലയിരുത്തൽ. എന്നാൽ നഗരത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും വട്ടിയൂർക്കാവ് മണ്ഡലത്തിലെ പല സ്ഥലങ്ങളിലും രാത്രിയും വെള്ളം ലഭിച്ചില്ലെന്നു പരാതിയുണ്ട്. ഇന്നു രാവിലെയോടെ എല്ലായിടത്തും വെള്ളം കിട്ടിത്തുടങ്ങുമെന്ന് ജലഅതോറിറ്റി അറിയിച്ചു.

പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന ജോലികൾ 5ന് ആണ് ആരംഭിച്ചത്. മിനിയാന്ന് രാത്രിയോടെ പൈപ്പ് മാറ്റൽ ജോലികൾ പൂർത്തിയാക്കി. 4 ദിവസം വെള്ളം കിട്ടാത്തതിനെ തുടർന്നുള്ള ജനങ്ങളുടെ രോഷം തണുപ്പിക്കാൻ, പൈപ്പുകൾ കൂട്ടി യോജിപ്പിച്ച സ്ഥലത്ത് കോൺക്രീറ്റ് സീലിങ് ഉറയ്ക്കുന്നതിനു മുൻപാണ് പമ്പിങ് നടത്തിയത്. എന്നിട്ടും നഗരത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും തുരുത്തുംമൂല, കൊടുങ്ങാനൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഇന്നലെ വൈകിട്ടും വെള്ളം കിട്ടിത്തുടങ്ങിയില്ലെന്നാണു പരാതി.

റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കിള്ളിപ്പാലത്തിനു സമീപം സിഐടി റോഡിലും കരമന ശാസ്ത്രി നഗറിലും ആണ് പൈപ്പിന്റെ അലൈൻമെന്റ് മാറ്റാനുള്ള പ്രവൃത്തികൾ നടത്തിയത്. ഇതിനായി 5,6 തീയതികളിൽ ജലവിതരണം മുടങ്ങുമെന്നായിരുന്നു അറിയിപ്പ്. ശാസ്ത്രി നഗറിലെ നിർമാണ പ്രവൃത്തികൾ പറഞ്ഞ സമയത്ത് പൂർത്തിയാക്കിയെങ്കിലും സിഐടി റോഡിലെ പ്രവൃത്തികൾ നീണ്ടു. ഇതോടെ ഒരിറ്റു വെള്ളത്തിനായി ജനം നെട്ടോട്ടത്തിലായി.

മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ കൂടിയ അവലോകന യോഗത്തിൽ ശനിയാഴ്ച രാത്രിയോടെ ജലവിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും വാക്കുപാലിക്കാൻ ജലഅതോറിറ്റിക്കായില്ല. ഇതോടെ ജനം രോഷാകുലരായി. ടാങ്കറിൽ വെള്ളം എത്തിക്കുന്നത് ഉൾപ്പെടെ പകരം സംവിധാനമൊരുക്കുന്നതിൽ ജലഅതോറിറ്റി പരാജയപ്പെട്ടു.

വെള്ളം വന്നു, നൂലു പോലെ  
ഉറപ്പുകൾ പാഴാക്കി ജലഅതോറിറ്റി ‘മുങ്ങാംകുഴിയിടുമ്പോൾ’ ജനത്തിന് നരകയാതനയുടെ അഞ്ചു നാളുകൾ.     റെയിൽപാത ഇരട്ടിപ്പിക്കലിന്റെ പേരിൽ പൈപ്പ് ലൈൻ അലൈൻമെന്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളുടെ പേരിൽ 4 ദിവസം തുടർച്ചയായി വെള്ളം നൽകാതെ ജനങ്ങളെ ദുരിതത്തിലാക്കിയ ജലഅതോറിറ്റി, ജലവിതരണം ഇന്നലെ രാവിലെ പൂർവസ്ഥിതിയിലാകുമെന്ന് ആവർത്തിച്ചു പറഞ്ഞ ഉറപ്പും പാഴായി.   

തിങ്കൾ പുലർച്ചെ മൂന്നു മണിയോടെയാണ് നഗരത്തിൽ പമ്പിങ് പൂർണതോതിൽ  പുനരാരംഭിച്ചത്.  രണ്ടു മണിക്കൂറിനകം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തുമെന്ന് അധികൃതർ പറഞ്ഞെങ്കിലും പലയിടത്തും ഉച്ചയ്ക്കാണ് ‘നൂലു പോലെ’ വെള്ളം എത്തിയത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഇന്നലെയും വെള്ളം കിട്ടാതെ വലഞ്ഞു.  രാത്രി 10 മണി കഴിഞ്ഞിട്ടും നഗരത്തിലെ ഉയർന്ന ഭാഗങ്ങളിലും മറ്റ് സമീപ പ്രദേശങ്ങളിലും വെള്ളം എത്തിയിട്ടില്ല. 

 ഇടപ്പഴിഞ്ഞി, വട്ടിയൂർക്കാവ്, അറപ്പുര, കാവല്ലൂർ, തൊഴുവൻകോട്, മേലാറന്നൂർ, മേലാങ്കോട് എന്നിവിടങ്ങളിലെ ജനങ്ങൾ ദുരിതത്തിലാണ്. കോർപറേഷൻ പരിധിയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. 4 ദിവസം 44 വാർഡുകളിലെ 5 ലക്ഷം പേരാണ് വെള്ളം കിട്ടാതെ വലഞ്ഞത്. 

ജലഅതോറിറ്റിക്കെതിരെആഞ്ഞടിച്ച് വി.കെ.പ്രശാന്ത്
നഗരവാസികൾക്ക് വെള്ളം കുടി മുട്ടിച്ചതിൽ ജലവിഭവ വകുപ്പിന് ഗുരുതര വീഴ്ചയെന്ന് വി.കെ.പ്രശാന്ത് എംഎൽഎ. ജലഅതോറിറ്റിയുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയും ബോധപൂർവമായ വീഴ്ചയുണ്ടായെന്നും മുൻ മേയർ കൂടിയായ പ്രശാന്ത് തുറന്നടിച്ചു. ‘പണി നടക്കുന്നത് അറിയിച്ച് കേവലമൊരു വാർത്താക്കുറിപ്പ് മാത്രമാണ് ജലഅതോറിറ്റി നൽകിയത്. 48 മണിക്കൂറിനകം പണി പൂർത്തിയാക്കി ജലവിതരണം പുന:സ്ഥാപിക്കും എന്നായിരുന്നു അതിലുണ്ടായിരുന്നത്. കോർപറേഷനുമായും ജില്ലാ ഭരണകൂടവുമായും കൂടിയാലോചിച്ച് പദ്ധതി തയാറാക്കാതെയായിരുന്നു ജലഅതോറിറ്റിയുടെ നടപടി.

ഇതിൽ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വീഴ്ചയുണ്ടായിട്ടുണ്ട്.  വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ ധാരണയുള്ള ഉദ്യോഗസ്ഥരെ ഇനി ഇത്തരം ജോലികൾക്കായി വിന്യസിക്കണം’–പ്രശാന്ത് ആവശ്യപ്പെട്ടു. 

 സംഭവങ്ങളെല്ലാം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിച്ചതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രതിസന്ധിയുണ്ടായ സാഹചര്യം പരിശോധിക്കും. വകുപ്പുകളുടെ ഏകോപനമില്ലായ്മയും വീഴ്ചയും ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിധ്യവും അന്വേഷിക്കും. മന്ത്രിമന്ദിരങ്ങളിൽ വെള്ളമുണ്ടായിരുന്നു എന്ന ആരോപണം വാർത്തയ്ക്ക് എരിവും പുളിയും പകരാനാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതേക്കുറിച്ച്  വെള്ളം മുടങ്ങിയ സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞു. 

അപാകത പരിശോധിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
റെയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവൃത്തിയിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വ്യാഴാഴ്ച വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വി.കെ.പ്രശാന്തിന്റെ വിമർശനം ഉൾക്കൊള്ളുന്നു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വലുതാണ്. പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. പ്രശാന്ത് പറഞ്ഞത് ആളുകളുടെ പ്രശ്നമാണ്. 

ശുദ്ധജല വിതരണം നിർത്തി വച്ചുള്ള പ്രവർത്തനങ്ങൾക്ക് സംബന്ധിച്ച് പൊതു മാർഗനിർദേശം തയാറാക്കും. –മന്ത്രി പറഞ്ഞു. ശുദ്ധജലവിതരണം മുടങ്ങിയ സംഭവത്തിൽ ജലവിഭവ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ വിശദ റിപ്പോർട്ട് തേടി. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചാണ് വിവരങ്ങൾ ആവശ്യപ്പെട്ടത്. 

'വെള്ളം കുടിപ്പിച്ചത്' വാൽവ് 
പിടിപി നഗറിലെ പൈപ്പ് ലൈൻ വാൽവ് പ്രവർത്തിപ്പിക്കാൻ കഴിയാത്തതു മൂലമാണ് പൈപ്പ് അലൈൻമെന്റ് മാറ്റുന്ന ജോലികൾക്കായി പമ്പിങ് പൂർണമായി നിർത്തി വയ്ക്കേണ്ടി വന്നതെന്ന് കണ്ടെത്തൽ. അരുവിക്കരയിൽ നിന്ന് പിടിപി നഗറിലേക്കും അവിടെ നിന്ന് ഐരാണിമുട്ടത്തേക്കും ജലം വിതരണം ചെയ്യുന്ന ലൈനിൽ പിടിപി നഗർ പമ്പ് ഹൗസിനു മുന്നിലായാണ് വാൽവ് സ്ഥാപിച്ചിട്ടുള്ളത്. ഈ വാൽവ് അടച്ചാൽ വെള്ളം ഐരാണിമുട്ടം ടാങ്കിലേക്കു പോകില്ല. പകരം പിടിപി നഗറിലെ ടാങ്കിൽ ശേഖരിച്ച ശേഷം മറ്റു സ്ഥലങ്ങളിലേക്ക് ജല വിതരണം നടത്താമായിരുന്നു. എന്നാൽ ഈ വാൽവ് കാലങ്ങളായി പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിർത്താൻ  തീരുമാനിക്കുകയായിരുന്നു. 

പിടിപി നഗറിലെ മാത്രമല്ല, ജല അതോറിറ്റിയുടെ നഗരത്തിലെ മിക്കവാറും വാൽവുകളുടെയും അവസ്ഥ സമാനമാണ്. വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച വാൽവുകൾ കൃത്യമായ മേൽനോട്ടം ഇല്ലാത്തതിനാൽ തുറക്കാനോ അടയ്ക്കാനോ കഴിയാത്ത അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അരുവിക്കരയിൽ നിന്ന് പിടിപി നഗറിലേക്ക് ജലവിതരണം തുടങ്ങുന്നതിനു മുൻപ് കുണ്ടമൺ കടവ് പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പിടിപി നഗറിലെ രണ്ട് പ്ലാന്റുകളിലൂടെ ശുചീകരിച്ച് ജല വിതരണം നടത്തിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായിട്ടും ഈ സാധ്യത ജല അതോറിറ്റി പ്രയോജനപ്പെടുത്താത്തതും വിനയായെന്നാണ് കണക്കുകൂട്ടൽ.വലിയശാല വാർഡിലാണ് അടുത്ത പൈപ്പ് അലൈൻമെന്റ് മാറ്റുന്ന ജോലികൾ നടത്തേണ്ടത്. 

മാർഗരേഖ വേണമെന്ന് ജലഅതോറിറ്റി അന്വേഷണ റിപ്പോർട്ടിൽ  ശുപാർശ 
1. എസ്എംഎസ് സംവിധാനം വഴി വാട്ടർ ചാർജ് ബിൽത്തുക അറിയിപ്പ് നൽകുന്നതു പോലെ വെള്ളം മുടങ്ങുന്ന പോലുള്ള അടിയന്തര സാഹചര്യങ്ങൾ അറിയിക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം.
2. പ്രവർത്തിക്കുന്നതും അല്ലാത്തതുമായ മുഴുവൻ വാൽവുകളുടെയും കണക്ക് എടുക്കണം.
3. പ്രവർത്തിക്കാത്ത വാൽവുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുകയോ പുതിയ വാൽവുകൾ സ്ഥാപിക്കുകയോ ചെയ്യണം.
4. ദിവസങ്ങളോളം വെള്ളം മുടങ്ങുന്ന സമയങ്ങളിൽ അതോറിറ്റിയുടെ പ്രവർത്തനത്തിന് മാർഗരേഖ ഉണ്ടാക്കണം.
5. ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com