ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല, മരുന്നില്ല, ഇപ്പോൾ രോഗികളും
Mail This Article
ചിറയിൻകീഴ്∙അധികൃതരുടെ അനാസ്ഥയിൽ കുരുങ്ങി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ. ആവശ്യത്തിനു ഡോക്ടർമാരും മരുന്നുമില്ലാത്ത അവസ്ഥയിൽ ജനം ആശുപത്രിയെ കൈവിടുന്ന അവസ്ഥ. പനി ബാധിച്ചെത്തിയാൽപോലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുന്നതാണു നിലവിൽ താലൂക്ക് ആശുപത്രിയിൽ ദൈനംദിനം നടക്കുന്ന പ്രവൃത്തികളിൽ മുഖ്യം. കടലോര ഗ്രാമപഞ്ചായത്തായ അഞ്ചുതെങ്ങ് ഉൾപ്പെടെ ആറോളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളുടെ ആതുരാലയമാണു സർക്കാരിന്റെ അവഗണനയിൽ കുരുങ്ങി ഊർധശ്വാസം വലിക്കുന്നത്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയിലായിട്ട് മാസങ്ങൾ പിന്നിടുന്നു. ആശുപത്രി ജീവനക്കാരും ഡോക്ടർമാരും തോന്നിയ പാടെയാണു ദൈനംദിന കാര്യനിർവഹണം . ഡോക്ടർമാരെ കാണാൻ രോഗികളും കൂട്ടിരിപ്പുകാരും മണിക്കൂറുകളോളം കാത്തിരുന്നിട്ടു മടങ്ങിപ്പോവേണ്ട അവസ്ഥയാണുള്ളത്. ആശുപത്രി വികസന സമിതി പേരിലൊതുങ്ങുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ചികിത്സയ്ക്കായി എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നു.
ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെ സേവനത്തിനു കിട്ടുക ഇവിടെ പലപ്പോഴും നടക്കാറില്ല. ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്ന കാര്യത്തിലും നടപടിയില്ല. ആറോളം ഡോക്ടർമാർ വേണ്ട അത്യാഹിതവിഭാഗത്തിൽ ഡോക്ടർമാരുടെ സേവനം കിട്ടിയാൽ രോഗിയുടെ ഭാഗ്യം. ജനറൽ മെഡിസിൻ, ഓർത്തോ, സ്കിൻ, അനസ്തീസിയ, വിഭാഗങ്ങളിൽ നിയമനമേ നടന്നിട്ടില്ല. ഇതുമൂലം ഓപി വിഭാഗങ്ങൾ പലപ്പോഴും പ്രവർത്തിക്കാറേയില്ല. ശനിയാഴ്ച ദിവസങ്ങളിൽ ഓപികളിലൊന്നും പ്രവർത്തിക്കുകയില്ലെന്ന പരാതിയിൽമേൽ നാളിതുവരെ നടപടിയുണ്ടായിട്ടില്ല. ദിനം പ്രതി 1000 രോഗികളാണു ചികിത്സ തേടി എത്തുന്നത്. ഗൈനക് വിഭാഗത്തിലും സ്ഥിതി അതിദയനീയമാണ്.
ആശുപത്രി പരിസരം കാടുകയറിയും മലിനവസ്തുക്കൾ വലിച്ചെറിഞ്ഞും മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണ്. ഒപ്പം തെരുവുനായ്ക്കളുടെ പെരുപ്പവും കൂട്ടിരുപ്പുകാരുടേയും രോഗികളുടേയും ഉറക്കം കെടുത്തുന്നു. മഴപെയ്താൽ ആശുപത്രിയങ്കണത്തിലെ നടപ്പാതകളിൽ കുഴികളുണ്ടായി മാലിന്യവുമായി ചേർന്നുള്ള വെള്ളം ആഴ്ചകളോളം നിറഞ്ഞുനിന്നു പരിസരമാകെ ദുർഗന്ധപൂരിതമാണ്.ചിറയിൻകീഴിലെ മുഖ്യ കൊതുകുസംവർധന കേന്ദ്രമായിരിക്കുകയാണിപ്പോൾ ഈ സർക്കാർ ആശുപത്രി.