‘ടേക്ക് എ വെള്ളരിക്ക’: 20 ലക്ഷത്തോളം രൂപ ചെലവിട്ട് നിർമിച്ച ‘ടേക്ക് എ ബ്രേക്ക്’ ഇപ്പോൾ പച്ചക്കറിക്കട
Mail This Article
നെയ്യാറ്റിൻകര ∙ 20 ലക്ഷത്തോളം രൂപ ചെലവിട്ട് നെയ്യാറ്റിൻകര നഗരസഭ മാമ്പഴക്കര ജംക്‌ഷനിൽ നിർമിച്ച ‘ടേക്ക് എ ബ്രേക്ക്’ ഇപ്പോൾ പച്ചക്കറിക്കട. യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ഗർഭിണികൾക്ക് വിശ്രമിക്കാനും അമ്മമാർക്ക് മുലയൂട്ടാനും ലക്ഷ്യമിട്ട് നിർമിച്ച ഈ കെട്ടിടത്തിൽ പച്ചക്കറിക്കട നടത്താൻ അനുവാദം നൽകിയതു വിവാദമായി. കട നടത്താൻ അനുവാദം നൽകിയിട്ടില്ലെന്ന് നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹനും നഗരസഭ തന്നെയാണ് അനുവാദം നൽകിയതെന്ന് വാർഡ് കൗൺസിലർ മാമ്പഴക്കര ശശിയും നിലപാട് കടുപ്പിച്ചതോടെ സംഭവം കൂടുതൽ ചർച്ചയായി.
‘ടേക്ക് എ ബ്രേക്ക്’ നടത്താൻ, നഗരസഭ കുടുംബശ്രീക്കാണ് അനുമതി നൽകിയത്. 4000 രൂപ പ്രതിവർഷ വാടകയും നിശ്ചയിച്ചു. പക്ഷേ, ഇപ്പോൾ യാത്രക്കാരെ പൂർണമായും ഒഴിവാക്കി ഒരു മാസത്തോളമായി ഇവിടെ പച്ചക്കറിക്കട പ്രവർത്തിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു. പച്ചക്കറിക്കട ഒഴിപ്പിക്കാൻ നഗരസഭ നോട്ടിസ് നൽകിയതായി ചെയർമാൻ പി.കെ.രാജ്മോഹനും ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ ജെ.ജോസ് ഫ്രാങ്ക്ളിനും അറിയിച്ചു.