വിഴിഞ്ഞത്തിനായി സാധ്യതകൾ തേടുന്നു: മന്ത്രി പി.രാജീവ്
Mail This Article
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്തെ പ്രയോജനപ്പെടുത്തി മാനുഫാക്ചറിങ് ആൻഡ് അസംബ്ലിങ് യൂണിറ്റ് സ്ഥാപിക്കാൻ സാധ്യതകൾ തേടുന്നതായി മന്ത്രി പി.രാജീവ്. വലിയ കയറ്റുമതി സാധ്യതയും ലക്ഷ്യമിടുന്നു.സംസ്ഥാനത്തിന്റെ വ്യവസായ ഭൂപടത്തിലും സമ്പദ്ഘടനയിലും വേഗതയേറിയ മാറ്റമുണ്ടാക്കാൻ വിഴിഞ്ഞത്തെ വലിയൊരു ക്യാച്ച്മെന്റ് ഏരിയ ആയാണ് ലക്ഷ്യമിടുന്നത്.
തുറമുഖ സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. വിഴിഞ്ഞത്തിന്റെ സാധ്യത പരിഗണിച്ച് സർക്കാർ പുതിയ ലോജിസ്റ്റ് പോളിസി അംഗീകരിച്ചിട്ടുണ്ട്. 20 കിലോമീറ്ററിനുളളിൽ ഓരോ ലോജിസ്റ്റിക് പാർക്ക് സാധ്യമാക്കണം എന്നതാണ് കാഴ്ചപ്പാട്. കിൻഫ്ര വ്യവസായ പാർക്ക് വികസിപ്പിക്കുന്നതിനു ശ്രമങ്ങൾ തുടങ്ങി. വ്യാവസായിക ആവശ്യങ്ങൾക്ക് കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ലാൻഡിങ് പൂളിങ്ങ് നിയമ വിജ്ഞാപനം വന്നിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ഉപയോഗപ്പെടുത്തി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ ഇവിടെ എത്തിച്ചു കൂട്ടിചേർത്ത് ഉൽപന്നമാക്കി കയറ്റുമതി ചെയ്യാനാകുന്ന വലിയ വ്യവസായ സാധ്യതയാണ് ആലോചിക്കുന്നത്.
പാലക്കാട് മാനുഫാക്ച്ചറിങ് സ്മാർട്ട് സിറ്റി സാധ്യതയും വിഴിഞ്ഞത്തിനായി പരിഗണിക്കും. രാജ്യത്തിനകത്തും പുറത്തും നിന്നും ലോജിസ്റ്റിക് പാർക്കിനായി കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഫെബ്രുവരി 21, 22 ദിവസങ്ങളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ ഉച്ചകോടിക്കു ശേഷം കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിസിൽ എംഎഡി ഡോ.ദിവ്യ എസ്.അയ്യർ, വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്,കെഎസ്ഐഡിസി എംഡി ഹരികിഷോർ, അദാനി പോട്സ് സിഇഒ പ്രണവ് ചൗധരി, തുറമുഖ കമ്പനി സിഇഒ പ്രദീപ് ജയരാമൻ, സിഎസ്ആർ മേധാവി ഡോ.അനിൽ ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.