ഡോക്ടർ ചമഞ്ഞ് കള്ളനോട്ട് കൈമാറ്റം; പൊലീസിനെ വെട്ടിച്ച് പ്രതി മുങ്ങി
Mail This Article
തിരുവനന്തപുരം∙ ഡോക്ടർ ചമഞ്ഞു കള്ളനോട്ട് കൈമാറി വൻ തട്ടിപ്പ്. ഒട്ടേറെ കള്ളനോട്ട് കേസുകളിലെ പ്രതിയായ തിരുനെൽവേലി സ്വദേശി സഞ്ജയ് വർമ(47)യാണ് ഒട്ടേറെയിടങ്ങളിൽ കള്ളനോട്ടുകൾ നൽകി തട്ടിപ്പ് നടത്തിയത്. ഡോക്ടർ ചമഞ്ഞു ടാക്സി വിളിച്ച് ഡ്രൈവർമാരുടെ പണവും മൊബൈൽ ഫോണും കൈക്കലാക്കുകയും ചെയ്തു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു പിന്തുടർന്നെങ്കിലും ചാക്കയ്ക്കു സമീപം ബൈപാസിൽ പൊലീസിനെയും തമിഴ്നാട് ക്യുബ്രാഞ്ചിനെയും വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. ഓട്ടോറിക്ഷയിലും പിന്നീട് ടാക്സി വിളിച്ചും പോയ പ്രതി പാലക്കാടേക്കു കടന്നുവെന്നാണ് വിവരം.
12 സിം കാർഡുകളും പല മൊബൈൽ ഫോണുകളും ഉപയോഗിച്ചാണ് പ്രതിയുടെ യാത്ര. നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്തും ടാക്സി വിളിച്ചു യാത്ര ചെയ്തുമാണ് കള്ളനോട്ടുകൾ കൈമാറി പണം തട്ടിയത്. 1ന് തിരുനെൽവേലിയിൽ നിന്നു ടാക്സിയിൽ തലസ്ഥാനത്ത് എത്തി. തമ്പാനൂരിലെ ഹോട്ടലിലെ ബാറിൽ ജീവനക്കാരോട് ഫോണിൽ ഡിജിറ്റൽ പണം ഇടപാട് സൗകര്യം പ്രവർത്തിക്കുന്നില്ലെന്നും സുഹൃത്തിന് പണം അയയ്ക്കാൻ സഹായിക്കണമെന്നും പറഞ്ഞു. ജീവനക്കാരന് 10,000 രൂപയുടെ കള്ളനോട്ട് കൈമാറിയ ശേഷം സഞ്ജയ് നൽകിയ ഫോൺനമ്പറിലേക്കു പണം അയപ്പിച്ചു. ഏറെ കഴിഞ്ഞാണ് ജീവനക്കാരൻ നോട്ടുകൾ വ്യാജമാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് തമ്പാനൂർ പൊലീസിൽ പരാതി നൽകി. കഴക്കൂട്ടത്തും സമാനരീതിയിൽ തട്ടിപ്പു നടത്തി.
അമിതാവേശം
പ്രതിയുടെ രക്ഷപ്പെടലിനു വഴിയൊരുക്കിയത് തമിഴ്നാട് ക്യുബ്രാഞ്ചിന്റെ അമിതാവേശം. വ്യാഴം വൈകിട്ട് ഹോട്ടലിലെ നിരീക്ഷണ ക്യാമറയിൽ നിന്നു സഞ്ജയ വർമ രക്ഷപ്പെട്ട കാർ തമ്പാനൂർ പൊലീസ് തിരിച്ചറിയുകയും ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തിരുന്നു. ചാക്കയിലേക്കു യാത്രയ്ക്കിടെ ബൈപാസിൽ വച്ചു പിടികൂടാനായിരുന്നു പൊലീസ് പദ്ധതി. ഈ സമയം തമിഴ്നാട് പൊലീസ് ടാക്സി ഡ്രൈവറുടെ മൊബൈൽ ഫോൺ കണ്ടെത്തി വിളിക്കുകയും ഡ്രൈവറുടെ സംഭാഷണം കേട്ട് സഞ്ജയ് വർമ കാറിൽ നിന്ന് ചാടിയിറങ്ങി ഓട്ടോറിക്ഷ വിളിച്ചു പോവുകയുമായിരുന്നു.