തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് പോയിന്റുകളിൽ പൊലീസ് ഇല്ല; അപകടങ്ങൾ പതിവ്
Mail This Article
തിരുവനന്തപുരം ∙ കാൽനടയാത്രികർ തുടർച്ചയായി അപകടത്തിൽപ്പെട്ടിട്ടും നഗരത്തിലെ മിക്ക ട്രാഫിക് സിഗ്നൽ പോയിന്റുകളിലും ട്രാഫിക് പൊലീസിനെ നിയമിച്ചിട്ടില്ല. ഇക്കാരണത്താൽ അപകടങ്ങൾ പെരുകുകയാണ്. ചില ട്രാഫിക് പോയിന്റുകളിൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും കടുത്ത വെയിലും മഴയും പ്രതിരോധിക്കാൻ മാർഗമില്ലാത്തതു കാരണം അവർ റോഡിന്റെ വശങ്ങളിൽ ഒതുങ്ങി നിൽക്കുകയാണ് പതിവ്. സിഗ്നൽ പോയിന്റുകളിൽ ഗതാഗതം നിയന്ത്രിക്കാനും, നിരീക്ഷണത്തിനും പൊലീസുസാർ ഇല്ലാതായതോടെ തോന്നും പടിയാണ് വാഹനങ്ങളുടെ പാച്ചിൽ. റോഡ് കുറുകെ കടക്കുന്നവരാണ് ഇക്കാരണത്താൽ ഏറെ ബുദ്ധിമുട്ടുന്നത് .
∙ ഇന്നലെ പിഎംജി ജംക്‌ഷ നിൽ ട്രാഫിക് പൊലീസിന്റെ സേവനം ഇല്ലായിരുന്നു. കരമന– കളിയിക്കാവിള ദേശീയ പാതയിൽ ആര്യശാല, കരമന, പാപ്പനംകോട് പോലെ അതിപ്രധാന പോയിന്റുകളിൽ പ്രധാന പോയിന്റുകളിൽ മാത്രമാണ് പൊലീസ് സേവനമുള്ളത്. കിള്ളിപ്പാലത്ത് ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഒരു വശത്തേക്ക് മാറി നിൽക്കുകയാണ് പതിവ്. 4 റോഡുകൾ സംഗമിക്കുന്ന വെള്ളായണി ജംക്‌ഷൻ, നേമം, പ്രാവച്ചമ്പലം തുടങ്ങി സ്ഥിരം അപകട മേഖലകളിൽ പൊലീസിനെ നിയോഗിച്ചിട്ടില്ല.
∙ ജനറൽ ആശുപത്രി ജംക‍്ഷനിൽ സിഗ്നൽ ലൈറ്റിനൊപ്പം പൊലീസ് സേവനവും ലഭ്യമാണെങ്കിലും കണ്ണാശുപത്രിക്ക് സമീപത്ത് ട്രാഫിക് നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ഇവിടെ സിഗ്നൽ ലൈറ്റുമില്ലാത്തതു കാരണം വാഹനങ്ങൾ തോന്നിയ പടിയാണ് തിരിയുന്നത്. പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ ചില സമയങ്ങളിൽ മാത്രമേ ഗതാഗത നിയന്ത്രണത്തിന് ആളുണ്ടാകാറൂള്ളൂ.
തമ്പാനൂർ– തിരുമല റൂട്ടിൽ ഏറ്റവും കുരുക്ക് അനുഭവപ്പെടുന്ന ജഗതി, ഇടപ്പഴിഞ്ഞി ജംൿഷനുകളിൽ ഒന്നിലധികം പൊലീസിന്റെ സേവനമുണ്ട്. പൂജപ്പുര നിന്ന് ചാടിയറയിലേക്ക് പോകുന്ന റോഡിൽ പക്ഷേ ആരുമുണ്ടാകാറില്ല. പാങ്ങോട് ഹനുമാൻ ക്ഷേത്രത്തിലേക്ക് തിരിയുന്ന ജംക‌്ഷനിൽ 4 റോഡുകൾ സംഗമിക്കുന്നുണ്ടെങ്കിലും രാവിലെയും വൈകിട്ടും മാത്രമേ പൊലീസിനെ നിയോഗിച്ചിട്ടൂള്ളൂ. മറ്റു സമയങ്ങളില് വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നത് അപകട ഭീഷണിയുയർത്തുന്നു.