ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന നഴ്സിങ് കൗൺസിലിന്റെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരോഗ്യ ഡയറക്ടറെ നിയോഗിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. വകുപ്പും കൗൺസിലും തമ്മിലുള്ള പോരാട്ടത്തിനൊടുവിലാണു നിർണായക തീരുമാനം. നഴ്സിങ് സ്കൂളുകളും കോളജുകളും പരിശോധിക്കുന്നതിനെച്ചൊല്ലി ആരോഗ്യ വകുപ്പുമായുള്ള തർക്കമാണു കൗൺസിലിനു വിനയായത്. പ്രസിഡന്റായി ആരോഗ്യ ഡയറക്ടറെ നിയമിച്ചതിനെതിരെ കൗൺസിൽ അംഗങ്ങളിൽ ചിലർ സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിച്ചെന്നാണു വിവരം.

നിലവിലെ കൗൺസിലിന്റെ 5 വർഷ കാലാവധി കഴിഞ്ഞ 24ന് അവസാനിച്ചിരുന്നു. ചട്ടമനുസരിച്ച് കൗൺസിൽ ഇക്കാര്യം അറിയിച്ചപ്പോൾ തിരഞ്ഞെടുപ്പിനു വരണാധികാരിയെ നിയമിച്ച് 27ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പക്ഷേ, കാലാവധി തീരുന്നതിനു മുൻപെടുത്ത തീരുമാനപ്രകാരം നഴ്സിങ് സ്കൂളുകളിൽ പരിശോധന തുടരാൻ കൗ‍ൺസിൽ നീക്കം തുടങ്ങി. സ്കൂളുകളിൽ മെറിറ്റും സംവരണവും അട്ടിമറിക്കുന്നെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണു പരിശോധനയ്ക്ക് പത്തംഗ സമിതിയെ നിയോഗിച്ചത്. ഇതിനെതിരെ സ്കൂൾ മാനേജ്മെന്റുകൾ സംഘടിച്ചു. 

അവർ സർക്കാരിൽ സമ്മർദം ചെലുത്തിയതോടെ പരിശോധന നടത്തരുതെന്നു വകുപ്പിൽനിന്നു നിർദേശം വന്നെങ്കിലും കൗൺസിൽ അംഗീകരിച്ചില്ല. പിന്നാലെയാണ് ഇപ്പോഴത്തെ പ്രസിഡന്റിനെ നീക്കിയത്.ആരോഗ്യ ഡയറക്ടറെ കൗൺസിൽ പ്രസിഡന്റായി നിയമിച്ചതിൽ നിയമപരമായി പിഴവുണ്ടെന്നാണ് കൗൺസിൽ അംഗങ്ങളുടെ വാദം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരാൻ നിലവിലെ കൗൺസിലിന് അവകാശം ഉണ്ടെന്നാണു ചട്ടങ്ങൾ വ്യക്തമാക്കുന്നത്. നിലവിലെ കൗൺസിൽ ചുമതലയേൽക്കുമ്പോഴുള്ള ഗസറ്റ് വിജ്ഞാപനത്തിലും അടുത്ത തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരണമെന്നു പറഞ്ഞിട്ടുണ്ട്.

English Summary:

A power struggle has emerged between the Kerala Nursing Council and the Health Department in the lead-up to council elections. The conflict centers around the council's decision to inspect nursing schools, a move opposed by school managements and the department. In a controversial move, the Health Director has been appointed as the council president, sparking further debate about legal procedures and the council's autonomy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com