ക്ഷീരകർഷകർക്കായി ക്ഷീരശ്രീ പോർട്ടൽ; ഓൺലൈൻ പാൽ സംഭരണ–വിപണനം ലക്ഷ്യം
Mail This Article
തിരുവനന്തപുരം ∙കർഷകർക്കും ക്ഷീര സംഘങ്ങൾക്കുമുള്ള ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനമായ ക്ഷീരശ്രീ പോർട്ടൽ (ksheerasree.kerala.gov.in) നിലവിൽ വന്നു. ക്ഷീര സംഘങ്ങളിലൂടെയുള്ള ഓൺലൈൻ പാൽ സംഭരണ–വിപണനമാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്.
ക്ഷീരസംഘങ്ങളിലെ കാലിത്തീറ്റ വിൽപന, അക്കൗണ്ടിങ്, അപേക്ഷകളുടെ സമർപ്പണം, പരാതി പരിഹാരം, ധനസഹായ വിതരണം തുടങ്ങിയവയെല്ലാം പോർട്ടൽ വഴി നടപ്പാക്കും. ക്ഷീരഗ്രാമം, മിൽക് ഷെഡ് പദ്ധതി, പുൽക്കൃഷി വികസന പദ്ധതി എന്നിവയും പോർട്ടലിലൂടെയാണ് നടപ്പിലാക്കുക.
ക്ഷീരവികസന വകുപ്പിന്റെ നിർവഹണം നിലവിൽ പൂർണമായും ഓൺലൈനായിട്ടാണ് നടത്തുന്നത്. മൊബൈൽ ഫോൺ, കംപ്യൂട്ടർ, അക്ഷയ സെന്റർ എന്നിവ വഴി ക്ഷീര കർഷകർക്ക് സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇതിനു പുറമേയാണ് ക്ഷീരശ്രീ പോർട്ടൽ കൂടി നിലവിൽ വരുന്നത്. ഉദ്യോഗസ്ഥർക്ക് എവിടെയിരുന്നും കർഷകരുടെയും സംഘങ്ങളുടെയും പരാതി പരിഹരിക്കാനും സേവനങ്ങൾ ലഭ്യമാക്കാനും പോർട്ടലിലൂടെ കഴിയും.
കർഷകർ ക്ഷീരസംഘത്തിൽ നൽകുന്ന പാലിന്റെ അളവിനും ഗുണനിലവാരത്തിനും അനുസൃതമായി കൃത്യമായ വില നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനമാണ് ക്ഷീരശ്രീ പോർട്ടലെന്നും ഇതുവഴി നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴിയുമെന്നും പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പറഞ്ഞു.
മിൽമയുടെ പുതിയ ഉൽപന്നങ്ങളായ കാഷ്യു വിറ്റ പൗഡർ, ടെൻഡർ കോക്കനട്ട് വാട്ടർ എന്നിവയുടെ വിപണനോദ്ഘാടനവും ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടലിന്റെ പ്രചാരണ വിഡിയോ പ്രകാശനവും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കാഷ്യുവിറ്റ പൗഡർ വി.കെ.പ്രശാന്ത് എംഎൽഎയും ടെൻഡർ കോക്കനട്ട് വാട്ടർ മിൽമ ചെയർമാൻ കെ.എസ്.മണിയും മന്ത്രിയിൽ നിന്ന് സ്വീകരിച്ചു.
മിൽമ ചെയർമാൻ കെ.എസ്.മണി മുഖ്യപ്രഭാഷണം നടത്തി. വി കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ.യൂസഫ്, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർപഴ്സൻ മണി വിശ്വനാഥ്, എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി.ജയൻ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ (പ്ലാനിങ്) ശാലിനി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.