ആനത്തലവട്ടം ആനന്ദൻ തൊഴിലാളികൾക്കൊപ്പം നിലകൊണ്ട വ്യക്തിത്വം: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙എല്ലാ ഘട്ടങ്ങളിലും തൊഴിലാളികൾക്കൊപ്പം നിലകൊള്ളുകയും തൊഴിലാളി വിഷയങ്ങളിൽ മുഴുകുകയും ചെയ്ത ജീവിതമായിരുന്നു ആനത്തലവട്ടം ആനന്ദന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആനത്തലവട്ടം ആനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സിഐടിയു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘രോഗം മൂർഛിച്ച ഘട്ടത്തിൽ സംസാരിച്ചപ്പോഴും രോഗത്തെക്കുറിച്ചല്ല, പൊതുവായ രാഷ്ട്രീയവും തൊഴിൽ പ്രശ്നങ്ങളുമൊക്കെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. കയർ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യ പ്രവർത്തനമെങ്കിലും എല്ലാ തൊഴിൽ മേഖലകളെ സംബന്ധിച്ചും നല്ല അവഗാഹമായിരുന്നു. തൊഴിലാളി നേതാവെന്ന നിലയിൽ സ്വാഭാവികമായും വരുന്ന എതിർപ്പുകളും കൊത്തിവലിക്കലുകളും അദ്ദേഹത്തിന് കാര്യമായി നേരിടേണ്ടി വന്നിട്ടില്ല. എല്ലാവർക്കും സമ്മതനായിരുന്നു’– മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എളമരം കരിം അനുസ്മരണ പ്രഭാഷണം നടത്തി. മന്ത്രി വി.ശിവൻകുട്ടി, സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്, എം.വിജയ കുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, ജില്ലാ സെക്രട്ടറി സി.ജയൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.