സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് എതിരെ വധശ്രമക്കേസ്; അറസ്റ്റ്
Mail This Article
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ വധശ്രമത്തിന് കേസ്. രാജാജി നഗർ സ്വദേശി സുരേഷ് കുമാറിനെ (53) ആക്രമിച്ചതിനാണ് ഇന്നലെ കൻോൺമെന്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകിട്ട് 7 മണിയോടെയാണു സംഭവം. സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയിലൂടെ നടക്കുന്നതിനിടെ സുരേഷിനെ ശ്രീജിത്ത് മെക്രോഫോണിലൂടെ അസഭ്യം പറഞ്ഞുവെന്നും ഇത് കേട്ട സുരേഷ് എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെയെന്നു ചോദിച്ചതിന്റെ പ്രകോപനത്തിൽ ശ്രീജിത്ത് കല്ലു കൊണ്ട് സുരേഷിനെ മാരകമായി ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കല്ലു കൊണ്ടുള്ള ഇടിയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്രീജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 9 വർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് മൈക്രോഫോണിലൂടെ അസഭ്യം പറയുന്നത് പതിവാണ്. കഴിഞ്ഞിടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണു ശ്രീജിത്ത് സമരം തുടങ്ങിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിട്ടെങ്കിലും കേന്ദ്രം ഈ ആവശ്യം തള്ളിയിരുന്നു.