ഉപയോഗമില്ലാതെ മരിയാപുരം ശുചിമുറി സമുച്ചയം
Mail This Article
പാറശാല∙ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച രണ്ട് വഴിയിടം ശുചിമുറി സമുച്ചയങ്ങൾ നിലവിലുണ്ടെങ്കിലും പ്രാഥമികാവശ്യങ്ങൾക്കു മാത്രം മരിയാപുരത്ത് സൗകര്യങ്ങളില്ല. നാലു ലക്ഷം രൂപ ചെലവിട്ട് ചെങ്കൽ ഗ്രാമ പഞ്ചായത്തും, അഞ്ചു ലക്ഷം മുടക്കി പാറശാല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിർമിച്ച സമുച്ചയം ആണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷം പിന്നിട്ടിട്ടും നോക്കുകുത്തിയായി തുടരുന്നത്. മരിയാപുരം ചന്തയിൽ എത്തുന്ന സ്ത്രീകൾ അടക്കം വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതു നിർമിച്ചത്.
കെട്ടിടോദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ ജലലഭ്യത ഇല്ലാത്തത് പ്രവർത്തനം തുടങ്ങുന്നതിനു തടസ്സമായി. ഇതോടെ ചെങ്കൽ പഞ്ചായത്ത് ഒരു ലക്ഷം രൂപ ചെലവിട്ട് കുഴൽക്കിണറും ടാങ്കും സ്ഥാപിച്ചു. ആറു മാസം കഴിഞ്ഞെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. വഴിയിടത്തിന്റെ നിയന്ത്രണം സംബന്ധിച്ച് ഉയർന്ന അവ്യക്തത ആണ് പ്രവർത്തനം തുടങ്ങുന്നതിനു തടസ്സം എന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. പരിസര ശുചിത്വം ഉറപ്പു വരുത്തുന്നതിനും വാഹന യാത്രക്കാർക്ക് അടക്കം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും വേണ്ടി ആണ് മൂന്നു വർഷം മുൻപ് സർക്കാർ വഴിയിടം പദ്ധതി ആവിഷ്കരിച്ചത് ഭൂരിഭാഗം പഞ്ചായത്തുകളിലും ലക്ഷങ്ങൾ മുടക്കി കെട്ടിടങ്ങൾ നിർമിച്ചെങ്കിലും പ്രവർത്തനം മാത്രം തുടങ്ങിയിട്ടില്ല. ചില സ്ഥലങ്ങളിൽ തുടങ്ങിയതിനു പിന്നാലെ തന്നെ അവ അടച്ചു പൂട്ടി.