ഷാരോൺ കൊല: വിചാരണ തുടങ്ങി
Mail This Article
നെയ്യാറ്റിൻകര ∙ കഷായത്തിൽ വിഷം ചേർത്തു നൽകി, പാറശാല സമുദായപ്പറ്റ് ജെ.പി.ഭവനിൽ ഷാരോൺ രാജിനെ സുഹൃത്ത് ഗ്രീഷ്മ കൊലപ്പെടുത്തിയെന്ന കേസിൽ നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് ജഡ്ജി എ.എം.ബഷീർ ആണ് കേസ് പരിഗണിക്കുന്നത്.
കൊല്ലപ്പെട്ട ഷാരോണിന്റെ സഹോദരൻ ഷീമോൻ, ഷാരോണിന്റെ സുഹൃത്തുക്കളായ രജിൻ, സജിത്ത് എന്നിവരെയാണ് വിസ്തരിച്ചത്.
ഉള്ളിൽ വിഷം ചെന്നിട്ടുണ്ടെന്ന് ഷാരോണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർ സഹോദരൻ ഷീമോനോട് പറഞ്ഞിരുന്നു. പിന്നീട് ഷീമോൻ ആണ് ഗ്രീഷ്മയ്ക്ക് എതിരായ തെളിവുകൾ പൊലീസിനു നൽകിയത്. ഓഡിയോ, വിഡിയോ രൂപത്തിലുള്ള ഈ തെളിവുകൾ ഷീമോൻ ഇന്നലെ കോടതിയിൽ തിരിച്ചറിഞ്ഞു. ഗ്രീഷ്മയും ഷാരോണും തമ്മിൽ ജൂസ് ചാലഞ്ച് നടത്തിയ വിവരം പൊലീസിനു മൊഴി നൽകിയത് സജിൻ ആണ്. ഇതു സംബന്ധിച്ച തെളിവുകൾ സജിനും തിരിച്ചറിഞ്ഞു. ഗ്രീഷ്മയുടെ വീട്ടിൽ ഷാരോണിനെ ബൈക്കിൽ കൊണ്ടു പോയി വിട്ട രജിനെയും കോടതിയിൽ വിസ്തരിച്ചു.
ഒന്നാം പ്രതിയും ഷാരോണിന്റെ സുഹൃത്തുമായിരുന്ന ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22), കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമല കുമാരൻ നായർ എന്നിവർ രാവിലെ തന്നെ കോടതിയിൽ എത്തിയിരുന്നു.
തട്ടിക്കൊണ്ടു പോകൽ, വിഷം നൽകി അപായപ്പെടുത്തൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധാരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കെതിരെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടി മുതലുകളുമാണ് കേസിലുള്ളത്.
ഷാരോൺ രാജിനെ പ്രലോഭിപ്പിച്ച് 2022 ഒക്ടോബർ 14ന് രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചു വരുത്തി കളനാശിനി കഷായത്തിൽ കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഷാരോണിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ കോടതിയിൽ ഹാജരായി.