പരുത്തിപ്പാറ– മുട്ടട റോഡിലൂടെ യാത്ര എളുപ്പമല്ല; നിറയെ കുഴികൾ
Mail This Article
തിരുവനന്തപുരം ∙ നടു വേദന ഉള്ളവർ ശ്രദ്ധിക്കുക– പരുത്തിപ്പാറ– മുട്ടട റോഡിലൂടെ യാത്ര ചെയ്യരുത്. അത്രത്തോളം കുഴികളാണ്. നഗരത്തിൽ ഇത്രയും കുഴികളുള്ള പൊതുമരാമത്ത് റോഡ് വളരെ ചുരുക്കം. മുൻപ് തുടർച്ചയായ പൈപ്പ് പൊട്ടിയിരുന്ന റോഡ് ആയിരുന്നു ഇത്. അടിക്കിടെ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നതു കാരണം റോഡിന്റെ മിക്ക ഭാഗങ്ങളിലും ടാർ കാണാനില്ലാത്ത അവസ്ഥയായിരുന്നു. പൈപ്പ് മാറ്റി സ്ഥാപിച്ച് ടാർ ചെയ്ത ശേഷം അറ്റകുറ്റപ്പണിക്കായി റോഡ് പൊളിക്കേണ്ടി വന്നിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. തുടർച്ചയായ മഴയിൽ രൂപപ്പെട്ട കുഴികളാണ് ഇപ്പോഴത്തെ പ്രശ്നം. പരുത്തിപ്പാറ ഹോളി ക്രോസ് സ്കൂളിനു മുൻവശത്തു നിന്നാണ് കുഴികളുടെ തുടക്കം. ഒരിടത്ത് റോഡിന്റെ വലതു ഭാഗത്താണ് കുഴി എങ്കിൽ മീറ്ററുകൾക്ക് അപ്പുറം കുഴി ഇടതു വശത്താണ്. വാഹനങ്ങൾ ഒച്ചിഴയും വേഗത്തിലാണ് ഇതുവഴി പോകുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ മണ്ണന്തല ഭാഗത്തു നിന്നു വരുന്നവർ നഗരത്തിൽ പ്രവേശിക്കാൻ പരുത്തിപ്പാറ– മുട്ടട റോഡാണ് ഉപയോഗിക്കുന്നത് രാവിലെയും വൈകിട്ടും രൂക്ഷമായ കുരുക്കാണ് റോഡിൽ അനുഭവപ്പെടുന്നത്.