ADVERTISEMENT

തിരുവനന്തപുരം∙ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സിഡിസി) യുനിസെഫ് ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ നോളജ് പാര്‍ട്നറായി. മെഡിക്കല്‍ കോളജ് സിഡിസിയില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാറിനോടനുബന്ധിച്ച്, സിഡിസിയെ യുനിസെഫ് നോളജ് പാര്‍ട്നറാക്കുന്ന പ്രഖ്യാപനവും ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും തിങ്കളാഴ്ച രാവിലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. യുനിസെഫ് ചീഫ് ഓഫ് ഹെല്‍ത്ത് ഡോ. വിവേക് വീരേന്ദ്ര സിങ് മുഖ്യപ്രഭാഷണം നടത്തി. സിഡിസിയുടെ പുരോഗതിക്കായി നടത്തുന്ന ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പറഞ്ഞു.

‘അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി എസ്എടി ആശുപത്രിയെ തിരഞ്ഞെടുത്തപ്പോള്‍, അപൂര്‍വ രോഗങ്ങളുടെ നിര്‍ണയത്തിനായി സിഡിസി ലാബിനെയാണ് തിരഞ്ഞെടുത്തത്. സിഡിസിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ 2.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. സിഡിസിയിലെ ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എന്‍എബിഎല്‍ അംഗീകാരവും ലഭിച്ചു. ‘കുട്ടിക്കാലത്തെ വെല്ലുവിളികള്‍ കുറയ്ക്കുക’ എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടികളിലെ വൈകല്യങ്ങള്‍ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആംനിയോസെന്റസിസ് 2023 മുതല്‍ സിഡിസിയില്‍ ആരംഭിച്ചു. ആധുനിക ചികിത്സാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭിണികളില്‍ പരിശോധന നടത്തി വൈകല്യങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിലൂടെ ആവശ്യമായ ചികിത്സാ മാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും’– മന്ത്രി വ്യക്തമാക്കി.

കുട്ടികളിലെ വിവിധതരം ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രഥമ പരിഗണന നല്‍കുന്ന സ്ഥാപനമാണ് സിഡിസി. ശിശു, കൗമാര പരിചരണം, വികസനം എന്നീ മേഖലകളില്‍ അത്യാധുനിക ക്ലിനിക്കല്‍, ഗവേഷണം, അധ്യാപന, പരിശീലന സേവനങ്ങള്‍ നല്‍കുന്നു. സിഡിസിയിലെ 15 സ്‌പെഷാലിറ്റി യൂണിറ്റുകളില്‍ ഒന്നാണ് ജനറ്റിക് ആൻഡ് മെറ്റബോളിക് യൂണിറ്റ്. സ്റ്റേറ്റ് ഓഫ് ആര്‍ട്ട് മോളിക്യുലര്‍ ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നു.

മോളിക്യൂലര്‍ ജനറ്റിക് ടെസ്റ്റുകളും കൗണ്‍സിലിങ്ങും ഇവിടെ നടത്തുന്നുണ്ട്. എസ്എംഎ, ഹീമോഫിലിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനകളും സജ്ജമാക്കുന്നു. പ്രതിമാസം 50 ഓളം പേര്‍ക്ക് ജനറ്റിക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്. നിരവധി കുടുംബങ്ങളില്‍ ജനിതക കൗണ്‍സിലിങ്ങും ഗര്‍ഭാവസ്ഥയിലുള്ള ജനിതക ടെസ്റ്റിങ്ങും വഴി ജനിതക രോഗങ്ങളെ തടയാന്‍ സാധിച്ചിട്ടുണ്ട്. 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് പരിശോധനകള്‍ നടത്തുന്നത്. സിഡിസിയുടെ സഹകരണത്തോടെയാണ് എസ്എടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നത്.

കുട്ടികളിലെ ജനിതക വൈകല്യങ്ങളും നാഡീവ്യൂഹ അപാകതകളും സംബന്ധിച്ച് ഗവേഷണവും പഠനവും ചികിത്സയും പരിശീലനവും നടത്തുന്ന ഡോക്ടര്‍മാരെയും മറ്റു സാങ്കേതിക വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഒക്ടോബര്‍ 21, 22 തീയതികളിലായി ദേശീയ സെമിനാര്‍ നടക്കുന്നത്. ‘ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും’ എന്ന വിഷയം അടിസ്ഥാനമാക്കിയാണ് സെമിനാര്‍. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയ്ക്കും ചര്‍ച്ചയ്ക്കും നയ രൂപീകരണത്തിനും റിപ്പോര്‍ട്ട് തയാറാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

English Summary:

The UN's Children's Fund (UNICEF) joins forces with the Child Development Centre (CDC) in Thiruvananthapuram, India, to combat neurodevelopmental disorders.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com