പൂവാറിൽ പലയിടത്തും മാലിന്യം കുന്നുകൂടുന്നു; നിയന്ത്രിക്കാനാകാതെ പഞ്ചായത്ത്
Mail This Article
നെയ്യാറ്റിൻകര ∙ നെയ്യാറിന്റെ മനോഹാരിതയും കണ്ടൽക്കാടുകളും നിറഞ്ഞ പൂവാറിൽ പലയിടത്തും മാലിന്യം കുന്നു കൂടുന്നു. മാലിന്യം തള്ളുന്നത് നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാതെ പഞ്ചായത്ത്.പൂവാർ ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ നിന്ന് കളിയിക്കാവിള പോകുന്ന റോഡിൽ ഏതാണ്ട് ഒരു 50 മീറ്റർ മുന്നോട്ടു പോയാൽ കാണുന്ന പാലത്തിന്റെ ഇരു വശങ്ങളും മാലിന്യത്താൽ നിറഞ്ഞിരിക്കുകയാണ.് പാലത്തിനിടയിലൂടെ ഒഴുകിയിരുന്ന ചകിരിയാർ ഒഴുക്ക് നിലച്ച് വെള്ളം കെട്ടിക്കിടക്കുകയാണ്.വെള്ളക്കെട്ട് ഉള്ള പ്രദേശമായതിനാൽ കൊതുകും മറ്റ് പ്രാണികളും ജനത്തെ വല്ലാതെ ഉപദ്രവിക്കുന്നുണ്ട്.
ദുർഗന്ധവും തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം, അറവ് ശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമൊക്കെയുള്ള മാലിന്യം ഇവിടെയുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കി വീട്ടിലെ മാലിന്യവും ഇവിടെ തള്ളാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.സമീപത്തെ മീൻ കച്ചവടക്കാരും മാലിന്യം തള്ളുന്ന സ്ഥലം ഇതു തന്നെ.ഈ പ്രദേശം മാലിന്യ മുക്തമാക്കേണ്ട ഉത്തരവാദിത്തം പൂവാർ പഞ്ചായത്തിനാണ്. പലപ്പോഴും അവരുടെ നേതൃത്വത്തിൽ ഇവിടെ വൃത്തിയാക്കാറുണ്ടെങ്കിലും കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പഴയപടിയാകും. ഫണ്ടിന്റെ ദൗർലഭ്യമാണ് ഇപ്പോൾ വൃത്തിയാക്കുന്നതിൽ നിന്ന് പിന്നാക്കം പോകാൻ കാരണമെന്ന് അറിയുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറ സ്ഥാപിക്കാനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ പദ്ധതിയും കാലങ്ങളായി കടലാസിൽ ഉറങ്ങുകയാണ്.