വരിക്കുമുക്ക് - ഇടവിളാകം- സിആർപിഎഫ് റോഡിൽ രണ്ടര വർഷമായി യാത്രാ ദുരിതം
Mail This Article
പോത്തൻകോട് ∙ വരിക്കുമുക്ക് - ഇടവിളാകം- സിആർപിഎഫ് റോഡിലുടെ രണ്ടര വർഷമായുള്ള യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ഇന്ന് രാവിലെ 9.30 ന് മംഗലപുരം പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. നവീകരണത്തിന്റെ പേരിൽ ഉണ്ടായിരുന്ന നല്ല റോഡു പൊളിച്ച് മെറ്റലും പാകി കരാറുകാരൻ പോയി. ടാറിങ് നടക്കാതെ വന്നതോടെ മെറ്റലിളകി ദിനംപ്രതി അപകടങ്ങളും പെരുകി. പലരും ഇപ്പോൾ ചികിത്സയിലാണ്.പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരമുള്ള റോഡ് ഇവിടേക്ക് കൊണ്ടുവന്ന ജനപ്രതിനിധികളും അധികൃതരുമെല്ലാം മൗനത്തിലാണ്ടതോടെ സഹികെട്ടാണ് പ്രദേശവാസികൾ കഴിഞ്ഞ ഞായറാഴ്ച ജനകീയ കൂട്ടായ്മ യോഗം ചേർന്ന് സമര പരിപാടികൾക്ക് രൂപം നൽകിയത്.
പൊതു പ്രവർത്തകനായ മുരുക്കുംപുഴ ചെറുകായൽക്കര സ്വാതിയിൽ കൃഷ്ണകുമാറിന് ഈ റോഡ് സംബന്ധിച്ച് വിവരാവകാശ പ്രകാരം കിട്ടിയ മറുപടി ഇങ്ങനെ , ‘ പ്രവൃത്തി യഥാ സമയം പൂർത്തിയാക്കാത്തത് കരാറുകാരന്റെ വീഴ്ചയാണ്. അതിനാൽ കരാറുകാരന് നോട്ടീസ് നൽകി പറയാനുള്ളത് കേൾക്കുകയും ഏപ്രിൽ 15ന് പണി പൂർത്തിയാക്കാൻ കർശന നിർദ്ദേശവും നൽകിയിരുന്നു.എന്നിട്ടും പണി തുടങ്ങാൻ കൂട്ടാക്കാതെ വന്നപ്പോൾ കരാർ റദ്ദാക്കുന്നതിനു മുന്നോടിയായുള്ള നോട്ടീസുകൾ നൽകിയിട്ടുണ്ട്. അതേ സമയം ജനപ്രതിനിധികൾ ആരും ഈ വിഷയവുമായി ബന്ധപ്പെട്ട് നിവേദനങ്ങൾ നൽകിയിട്ടില്ല...’