2025ൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്ന 10 നഗരങ്ങളിലൊന്നായി തലസ്ഥാനം; കാത്തിരിക്കുന്നത് പൊളിഞ്ഞ സ്ലാബുകളും കയ്യേറ്റവും
Mail This Article
തിരുവനന്തപുരം∙ അടുത്തിടെയാണു പ്രമുഖ ട്രാവൽ വെബ്സൈറ്റ് യുകെയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ 2025ൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്ന 10 നഗരങ്ങളിലൊന്നായി തലസ്ഥാന നഗരത്തെ തിരഞ്ഞെടുത്തത്.പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ എണ്ണവും ദിനം പ്രതി കൂടുന്നു. നാടു കാണാൻ വന്നിറങ്ങുന്നവരെ നഗരത്തിൽ കാത്തിരിക്കുന്നതു പക്ഷേ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും തകർന്ന നടപ്പാതകളുമാണ്.
റെയിൽവേ സ്റ്റേഷൻ–ഓവർബ്രിജ്
നഗര ഹൃദയ ഭാഗത്തെ പ്രധാന നടപ്പാതയാണ് റെയിൽവേ സ്റ്റേഷൻ മുതൽ ഓവർബ്രിജ് വരെയുള്ള ഭാഗം. ഇവിടെ റെയിൽവേ സ്റ്റേഷൻ പിന്നിട്ടാൽ ആദ്യം കാണുന്നതു വളഞ്ഞിരിക്കുന്ന ബാരിക്കേഡാണ്. ബസ് സ്റ്റോപ്പിനു സമീപം റെയിൽവേയുടെ ഇടിഞ്ഞു പൊളിഞ്ഞ മതിലിനിടയിലുള്ള ഭാഗത്തു മദ്യക്കുപ്പികളുൾപ്പെടെ തള്ളിയിരിക്കുന്നു.ആർഎംഎസിന്റെ തൊട്ടുമുൻപായി മരങ്ങൾ വെട്ടി മുറിച്ചതിന്റെ അവശിഷ്ടം നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്നു.ഓവർ ബ്രിജിലേക്കു കയറുന്ന ഭാഗത്തായി കേബിളിന്റെ വലിയ റോളാണു നടപ്പാതയുടെ നടുക്ക് ഇറക്കി വച്ചിരിക്കുന്നത്. ഓവർ ബ്രിജിന്റെ മറുഭാഗത്ത് സ്ലാബുകൾ മുഴുവൻ ഒരു ഭാഗത്തു തകർന്നു കിടക്കുകയാണ്. നോക്കി നടന്നില്ലെങ്കിൽ കാലു തെറ്റി വീഴും. സ്ലാബ് പൊളിഞ്ഞിട്ടു മാസങ്ങളായെങ്കിലും അധികൃതർ ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയിട്ടില്ല.
പവർ ഹൗസ് റോഡ്
പവർ ഹൗസ് റോഡിലും ഫുട്പാത്തുകൾ ശോച്യാവസ്ഥയിലാണ്. റെയിൽവ േസ്റ്റേഷനു മുന്നിലെ നടപ്പാതയിലും ബാരിക്കേഡ് കമ്പികൾ വളഞ്ഞ് അകത്തേക്കു തള്ളി നിൽക്കുന്നു.പല ഭാഗത്തും ടൈലുകൾ ഇളകി കുഴിയായി കിടക്കുന്നു. പവർഹൗസ് റോഡിന്റെ ഒരു ഭാഗത്തെ നടപ്പാതയിൽ അനധികൃത കച്ചവടം കാരണം കാൽനടയാത്രക്കാർക്കു വഴി നടക്കാൻ പറ്റാത്ത നിലയിലാണ്. പലയിടത്തും വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ ഇറക്കി വച്ചിരിക്കുന്നു. നടപ്പാതയുടെ ഉയരത്തിലെ ഏറ്റക്കുറച്ചിലുകളും കാൽനട യാത്രക്കാർക്കു സൃഷ്ടിക്കുന്നത് ദുരിതമാണ്.
ചാല മാർക്കറ്റ്
ചാല മാർക്കറ്റിൽ ബോർഡുകൾ നടപ്പാതയിൽ ഇറക്കി വച്ചിരിക്കുന്നതിനാൽ മാർക്കറ്റിലെത്തുന്നവർ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. എസ്എസ് കോവിൽ റോഡിലും സമാനമായ പ്രശ്നമുണ്ട്.