ഇഴയുന്നു വർക്കല ആയുർവേദ ആശുപത്രി പേ വാർഡ് നിർമാണം
Mail This Article
വർക്കല∙ ജില്ല ഗവ.ആയുർവേദ ആശുപത്രിയിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കു മതിയായ തുക ലഭ്യമാകുന്നില്ലെന്നു പരാതി. നിലവിലെ കെട്ടിടങ്ങളിലെ അസൗകര്യങ്ങൾക്കു പരിഹാരമായി ഏതാണ്ട് അഞ്ചു വർഷം മുൻപ് ആരംഭിച്ച പേ–വാർഡ് കെട്ടിട നിർമാണവും ഫണ്ട് ലഭ്യത അനുസരിച്ചു മാത്രമാണ് പുരോഗമിക്കുന്നത്. ആശുപത്രിയുടെ മുഖഛായ മൊത്തത്തിൽ മാറ്റുന്ന തരത്തിൽ മെയിൻ റോഡിനു അഭിമുഖമായി ആരംഭിച്ച ബഹുനില മന്ദിരത്തിന്റെ നിർമാണം നിലവിൽ ഇഴയുകയാണ്. മൂന്നു കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നതിനു ഏതാനും മാസം മുൻപാണ് കൊട്ടിഘോഷിച്ചു കെട്ടിടത്തിനു തറക്കല്ലിട്ടത്.
പണി പുരോഗമിക്കവേ, ബിൽ മാറി കിട്ടാത്തതിന്റെ പേരിൽ നിർമാണ സാമഗ്രികളുമായി ആദ്യ കരാറുകാരൻ പിൻവാങ്ങിയതു വിവാദമായി.തുടർന്നു ജോലികൾ പുനരാരംഭിച്ചെങ്കിലും ഫണ്ട് ലഭ്യത അനുസരിച്ചു മാത്രം നിർമാണം മുന്നോട്ടു നീങ്ങി. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു മതിയായ ഫണ്ട് ലഭ്യമല്ലെന്ന സ്ഥിതി വിശേഷവും ഉണ്ട്. പഴയ കെട്ടിടം ഉൾപ്പെടെയുള്ളവയുടെ മെയിന്റനൻസിനു മതിയായ തുക ലഭ്യമല്ലാത്തതിനാൽ ശോച്യാവസ്ഥ നേരിടുന്നു. നിലവിലെ കെട്ടിടങ്ങളുടെ മെയിന്റനൻസിന് അനുവദിച്ച തുക പരിമിതപ്പെടുത്തിയ സ്ഥിതിയാണെന്നു പറയുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
ഡോക്ടർമാരും വിവിധ തലത്തിലുള്ള ചികിത്സയും ലഭ്യമാണെങ്കിലും അതിന് അനുസരിച്ചുള്ള ഭൗതിക വികസനം ആശുപത്രിയിൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ദിവസവും നൂറിലധികം പേർ ആശുപത്രി ഒപി വിഭാഗത്തിൽ എത്തിച്ചേരുന്നുണ്ട്. മാത്രമല്ല, കിടത്തി ചികിത്സാ രോഗികളുടെ എണ്ണവും വർധിച്ചതിനാൽ ഇൻ പെഷ്യന്റ് വിഭാഗത്തിൽ രോഗികൾ ഊഴം കാത്ത് നിൽക്കേണ്ട സ്ഥിതിയുണ്ട്. ജില്ലയിൽ തന്നെ മികച്ച പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനത്തിനു മതിയായ ഫണ്ട് ലഭ്യമാക്കാനും പുതിയ പേ–വാർഡ് കെട്ടിടം ഉടൻ നിർമാണം പൂർത്തിയാക്കാനും നടപടി സ്വീകരിക്കണമെന്നു നഗരസഭ കൗൺസിലർ ആർ.അനിൽകുമാർ ആവശ്യപ്പെട്ടു.