ഈ റോഡിനപ്പുറം തിരഞ്ഞെടുപ്പാണ്...
Mail This Article
തൃശൂർ∙ റോഡിനിപ്പുറത്ത് ആരവമൊന്നും കേൾക്കാനില്ല. ചായക്കടയിലെ കട്ടനും പപ്പടവടയും കഴിക്കുന്നതിനൊപ്പം കേൾക്കുന്നത് ‘ മഞ്ഞലയിൽ മുങ്ങിത്തോർത്തി..’ എന്ന പാട്ടാണ്. അവിടെ വെയ്റ്റിങ് ഷെഡിൽ കുറച്ചുപേർ വെറുതെയിരിക്കുന്നു. തിരഞ്ഞെടുപ്പില്ലാത്ത തീരം. റോഡിന്റെ മറുതീരം അങ്ങനെയല്ല, വിപ്ലവ ഗാനത്തിനൊപ്പം ചുവപ്പുകൊടികൾ റോഡരികിൽ കെട്ടാനായി പോകുന്ന പ്രവർത്തകർ.
വൈദ്യുതക്കാലുകളിലും മതിലുകളിലുമൊക്കെ പാറിപ്പറക്കുന്ന പലനിറത്തിലുള്ള കൊടികൾ. കൊടികൾ. ഒരു റോഡിനപ്പുറവും ഇപ്പുറവും അപൂർവമായ കാഴ്ചയുള്ളത് ഒളരി – പുല്ലഴിപ്പാടം റോഡിലാണ്. കോർപറേഷനിൽ ലക്ഷ്മി മില്ലും കോൾപടവുമൊക്കെ ഉൾപ്പെടുന്ന 47–ാം ഡിവിഷൻ പുല്ലഴിയിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
എൽഡിഎഫ് സ്വതന്ത്രനായിരുന്ന എം.കെ. മുകുന്ദന്റെ നിര്യാണത്തെത്തുടർന്നാണിത്. ഇവിടുത്തെ മറ്റു സ്ഥാനാർഥികളായ യുഡിഎഫിലെ കെ. രാമനാഥനും എൻഡിഎയിലെ വി.കെ. കാർത്തികേയനും പോസ്റ്ററുകളിലുണ്ട്. വോട്ടുചോദ്യത്തിനില്ല. പുല്ലഴി വായനശാലാ ജംക്‌ഷനിലെ തിയ്യാടി അച്യുതമേനോൻ സ്മാരക വെയിറ്റിങ് ഷെഡിൽ 47–ാം ഡിവിഷനിലെ പ്രവർത്തകർ വെറുതെ വർത്തമാനം പറഞ്ഞിരിക്കുന്നുണ്ട്.
അവരുടെ വോട്ടും ‘വെയ്റ്റിങ്’ ആണ്. അവിടെനിന്നു കണ്ണകലത്തിൽ,റോഡിനപ്പുറം 46–ാം ഡിവിഷൻ (ചേറ്റുപുഴ) മത്സരം പൊടിപൊടിക്കുകയാണ്. കൊടിതോരണങ്ങൾ, കാറ്റിൽ പറക്കുന്ന പലവർണപ്പതാകകൾ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ജി. പ്രേമകുമാർ ഏരിയ
കമ്മിറ്റിയംഗം സുധാകരന്റെ വീട്ടിൽ പൊതുയോഗം ചേരാനുള്ള ഒരുക്കത്തിലൽ പാട്ടുവച്ചിരിക്കുന്നു. കൊടികൾ കെട്ടുന്നു. ചേറ്റുപുഴയിൽ സുനന്ദഗോപാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. റജീന ജിപ്സൺ എൽഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്നു. സജിനി സത്യനാണ് എൻഡിഎയെ പ്രതിനിധീകരിക്കുന്നു.