ജലത്തിനായി വെട്ടിപ്പൊളിച്ചു; യാത്രയ്ക്ക് ഇനി എന്തു ചെയ്യും?
Mail This Article
കാടുകുറ്റി ∙പഞ്ചായത്തിൽ ജല ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധം. 2 മാസം മുൻപാണ് ടാറിങ് ഉൾപ്പെടെ വെട്ടിപ്പൊളിച്ചു പൈപ്പ് ലൈൻ സ്ഥാപിച്ചത്. ഇതിനു ശേഷം മണ്ണിട്ടു മൂടിയെങ്കിലും ഈ ഭാഗത്ത് കാൽനട യാത്ര പോലും ദുസ്സഹമാണ്. അപകടക്കെണിയൊരുക്കുന്ന റോഡിൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും തെന്നി വീഴുന്നതും പതിവായി.
പ്രധാന റോഡിൽ നിന്നു കാടുകുറ്റി ബസ് സ്റ്റാൻഡിലേക്കും പഞ്ചായത്ത് ഓഫിസിലേക്കുള്ള വഴിയിലും റോഡ് പൊളിഞ്ഞു കിടക്കുകയാണ്. രൂക്ഷമായ പൊടി ശല്യവും ജനത്തെ വലയ്ക്കുന്നു. കുഴികൾ മൂടിയ ഭാഗത്തു കൂടി വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റലുകൾ തെറിച്ചു വ്യാപാര സ്ഥാപനങ്ങളിലേക്കും ജനങ്ങളുടെ ദേഹത്തേക്കും വീഴുകയും ചെയ്യുന്നു. കരാർ കമ്പനി ഏറ്റെടുത്തിട്ടുള്ള ജലജീവൻ പദ്ധതിയുടെ മുഴുവൻ നിർമാണ ജോലികളും പൂർത്തീകരിച്ച ശേഷമേ ഈ ഭാഗത്ത് റോഡ് അറ്റകുറ്റപ്പണി നടത്തുകയുള്ളൂവെന്നാണു പഞ്ചായത്ത് അധികൃതർക്കു ലഭിച്ച വിവരം.