തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മത്സരിച്ച് മുന്നണികൾ
Mail This Article
കുന്നംകുളം ∙ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഗോദയിൽ വീറും വാശിയുമേറി. വോട്ടെടുപ്പ് അടുത്തതിനാൽ കൂടുതൽ പ്രമുഖ നേതാക്കളെ എത്തിച്ച് വരുംദിവസങ്ങളിൽ രംഗം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് മൂന്നു മുന്നണികളും.ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്, എൽഡിഎഫിലെ കെ.രാധാകൃഷ്ണൻ, എൻഡിഎയിലെ ടി.എൻ.സരസു എന്നിവർ പലതവണ മണ്ഡലത്തിൽ പര്യടനം നടത്തിക്കഴിഞ്ഞു.
കനത്ത വെയിൽ വകവയ്ക്കാതെ നിയോജകമണ്ഡലത്തിലെ 174 ബൂത്തുകളിലും പ്രവർത്തകർ ഗൃഹസമ്പർക്കം നടത്തി വരികയാണ്. 14,322 വോട്ടാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കുന്നംകുളം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിലെ രമ്യയുടെ ഭൂരിപക്ഷം. ഇതേ സമയം പിന്നീട് നടത്തിയ നിയമസഭ തിരഞ്ഞെടുപ്പിൽ 27,683 വോട്ട് എൽഡിഎഫിലെ എ.സി.മൊയ്തീന് ഭൂരിപക്ഷം ലഭിച്ചു. യുഡിഎഫിന്റെ പ്രധാന സമ്മേളനം തിങ്കളാഴ്ച 9ന് ചാവക്കാടാണ്.
ഹെലിപാഡിൽ രാഹുലിനെ സ്വീകരിക്കാനും സമ്മേളനത്തിലെ സംഘാടനത്തിലും മണ്ഡലത്തിലെ നേതാക്കളുണ്ട്. മണ്ഡലത്തിലെ പരമാവധി പ്രവർത്തകരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും ശ്രമം ഊർജിതമാണ്. ഇന്നലെ പട്ടണത്തിൽ യുഡിഎഫ് നടത്തിയ പൊതുസമ്മേളനത്തിൽ സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ പ്രസംഗിച്ചു. ഇന്ന് രാവിലെ 10ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന നാടകയാത്ര പഴയ ബസ് സ്റ്റാൻഡിലെത്തും.
പ്രചാരണം കൊഴുക്കുന്നതിനിടെ നഗരസഭ മുൻ ചെയർമാൻ സി.ബി.ബേബി എൻസിപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി.സിപിഎം പോളിറ്റ്ബ്യുറോ അംഗം വൃന്ദ കാരാട്ട് കഴിഞ്ഞ ദിവസം കാട്ടകാമ്പാൽ വോട്ടഭ്യർഥിക്കാനെത്തി. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും റാലി പ്രഖ്യാപിച്ച എൽഡിഎഫ് ചിട്ടയായ പ്രചാരണത്തിലാണ്.കുന്നംകുളം വെസ്റ്റ് - ഇൗസ്റ്റ് മേഖലാ റാലിയുടെ സമാപന സമ്മേളനത്തിൽ പോളിറ്റ്ബ്യൂറോ അംഗമായ എം.എ.ബേബി പട്ടണത്തിൽ പ്രസംഗിക്കും.ഞായറാഴ്ച 5ന് പഴയ ബസ് സ്റ്റാൻഡിലാണു പരിപാടി.