പ്രചാരണം ഫൈനൽ ലാപ്പിൽ; മുന്നണികളുടെ റോഡ് ഷോയും കലാശക്കൊട്ടും നാളെ
Mail This Article
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം ഫൈനൽ ലാപ്പിൽ എത്തിയതോടെ ഓരോ വോട്ടും തങ്ങൾക്കനുകൂലമാക്കാനുള്ള ഓട്ടപ്പാച്ചിലിൽ മുന്നണികൾ. വോട്ടർമാരെ ബൂത്തിൽ എത്തിച്ച് വോട്ട് ഉറപ്പാക്കാനുള്ള കഠിന ശ്രമത്തിലാണു സ്ഥാനാർഥികളും മുന്നണികളും. ദേശീയ രാഷ്ട്രീയം മുതൽ പ്രാദേശിക പ്രശ്നങ്ങൾ വരെ ചർച്ച ചെയ്തുള്ള തിരഞ്ഞെടുപ്പു യോഗങ്ങളും ദേശീയ–സംസ്ഥാന നേതാക്കൾ മുതൽ ബൂത്ത് പ്രവർത്തകർ വരെ വോട്ടർമാർക്കിടയിലേക്ക് എത്തിയുമുള്ള പ്രചാരണ സമ്മേളനങ്ങളുമായിരുന്നു ഇതുവരെ.
നാളെ പരസ്യ പ്രചാരണം അവസാനിക്കും. ഇതിനൊപ്പം റോഡ് ഷോ നടത്തി കലാശക്കൊട്ട് കൊഴുപ്പിക്കാനാണു യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ തീരുമാനം. ജോലിക്കും പഠനാവശ്യത്തിനും മറ്റുമായി ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും പോയവരെ വോട്ടെടുപ്പു ദിവസം ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. 25നു നിശബ്ദ പ്രചാരണം. 26നാണു വോട്ടെടുപ്പ്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രർ അടക്കം ആകെ 9 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്.
∙ യുഡിഎഫ്
വീടുകളും സ്ഥാപനങ്ങളും കയറിയുള്ള അവസാനഘട്ട വോട്ടു തേടലിലാണു യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. പ്രവർത്തകർ വോട്ടർമാരെ കാണാൻ വീടുകളിൽ എത്തുമ്പോൾ ചിഹ്നം പരിചയപ്പെടുത്താൻ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം സ്ഥലത്തില്ലാത്ത വോട്ടർമാരെ ഫോണിൽ ബന്ധപ്പെടാനും തുടങ്ങി. ഇന്നു വലപ്പാട് കഴിമ്പ്രം മുതൽ പുന്നയൂർക്കുളം മന്ദലാംകുന്ന് വരെ സ്ഥാനാർഥിയുടെ തീരദേശ റോഡ് ഷോ നടക്കും. ഉച്ചയ്ക്കു 2.30 മുതലാണ് റോഡ് ഷോ. പരസ്യ പ്രചാരണ കലാശക്കൊട്ടിന്റെ സ്ഥലം അന്തിമമായിട്ടില്ല.
∙ എൽഡിഎഫ്
മണ്ഡലങ്ങളിലൂടെ റോഡ് ഷോ ഇതിനകം എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ആരംഭിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ സാന്നിധ്യം റോഡ് ഷോയിലും അവസാന ദിന തിരഞ്ഞെടുപ്പു സമ്മേളനങ്ങളിലുമുണ്ട്. ഫെയ്സ്ബുക് ലൈവ് അടക്കം സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തുടരും. ഇന്ന് ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക മണ്ഡലങ്ങളിലും നാളെ ഗുരുവായൂർ, മണലൂർ, തൃശൂർ മണ്ഡലങ്ങളിലും റോഡ് ഷോ നടക്കും. നാളെ വൈകിട്ട് 6ന് തൃശൂർ സ്വരാജ് റൗണ്ടിൽ തുറന്ന വാഹനത്തിൽ റോഡ് ഷോയും കലാശക്കൊട്ടും.
∙ എൻഡിഎ
മണ്ഡലങ്ങളിലൂടെ തുറന്ന വാഹനത്തിലുള്ള റോഡ് ഷോ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ‘മോദി ഗ്യാരന്റി’ ഉയർത്തിയുള്ള പ്രചാരണമാണ് അവസാനദിനങ്ങളിൽ. മോദി സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണു പ്രചാരണം. ഇതോടൊപ്പം സുരേഷ് ഗോപി ഇതുവരെ തൃശൂരിനു നൽകിയ വികസന സംഭാവനകൾ ഓർമിപ്പിച്ചു കൊണ്ടും കേന്ദ്ര മന്ത്രിയെന്ന വാഗ്ദാനവും അടങ്ങുന്ന അനൗൺസ്മെന്റ് പ്രചാരണവും എല്ലാ മേഖലകളിലും തുടങ്ങിയിട്ടുണ്ട്. കലാശക്കൊട്ടിനു തൃശൂർ നഗരമാണു പരിഗണനയിൽ.