ADVERTISEMENT

ചാലക്കുടി ∙ നോർത്ത് ജംക്‌ഷനോടു ചേർന്ന് സിദ്ധാർഥ ഹോട്ടലിനു പുറകിലായി 2 ഏക്കർ വിസ്തൃതിയുണ്ടായിരുന്ന പുതുച്ചിറക്കുളം നവീകരിക്കുമെന്ന നഗരസഭാധികൃതരുടെ പ്രഖ്യാപനം ജലരേഖയായി. കുളത്തിന്റെ പത്തിലൊന്നു ഭാഗം മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. ബാക്കി വ്യക്തികളും സ്ഥാപനങ്ങളും കയ്യേറിയെന്നാണു പരാതി.

സെന്റിന് 30 ലക്ഷം രൂപ ഭൂവിലയുള്ള ഇടത്താണ് വൻ തോതിൽ സർക്കാർ ഭൂമി കയ്യേറ്റം നടത്തിയതായി നഗരസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ രണ്ടു വർഷം മുൻപു‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇതുവരെ നടപടികൾ പൂർത്തിയായില്ല.ജിഎസ്ടി ഓഫിസിനു തൊട്ടു പുറകിലായാണ് 50 കോടിയോളം രൂപ മൂല്യമുള്ള ഭൂമി 18 പേർ ചേർന്നു കയ്യേറിയതായി കണ്ടെത്തിയത്. 

സാൻ മരിയ സോഷ്യൽ ജസ്റ്റിസ് ഫോറം നൽകിയ പരാതിയെ തുടർന്നാണു ഹൈക്കോടതി കയ്യേറ്റം ഒഴിപ്പിക്കാനായി നടപടിയെടുക്കാൻ 2020ൽ നഗരസഭയോടു നിർദേശിച്ചത്. കഴിഞ്ഞ വർഷം താലൂക്ക് സർവേയർ ഭൂമി അളന്നു കയ്യേറ്റമുണ്ടെന്നു തിരിച്ചറിഞ്ഞു നഗരസഭയ്ക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് കയ്യേറ്റ സ്ഥലം പൂർണമായി തിരിച്ചു പിടിക്കുമെന്നും നഗരസഭാധ്യക്ഷൻ എബി ജോർജ് പ്രഖ്യാപിച്ചത്. എന്നാൽ പ്രാഥമിക നടപടികൾ പോലും ഉണ്ടായില്ല.

ഈ സ്ഥലം ഉപയോഗപ്പെടുത്തി 2 ഏക്കറിൽ കുളം പുന:സ്ഥാപിക്കാനാണു ലക്ഷ്യമിടുന്നതെന്നും പട്ടണനടുവിലെ ഈ സ്ഥലത്ത് ജനങ്ങൾക്കു വിശ്രമിക്കാനും ഉല്ലാസങ്ങൾക്കായി സൗകര്യമൊരുക്കുമെന്നും നഗരസഭാധ്യക്ഷൻ അറിയിച്ചിരുന്നെങ്കിലും നടപടികൾ പ്രഖ്യാപനത്തിലൊതുങ്ങി. 

പതിറ്റാണ്ടുകൾക്കു മുൻപു നടന്ന കയ്യേറ്റം കണ്ടെത്താൻ മാറിമാറി ഭരിച്ച നഗരസഭ ഭരണസമിതികളോ റവന്യു അധികൃതരോ തയാറാകാതിരുന്നതു വൻ കൃത്യവിലോപമാണെന്നാണ് ആക്ഷേപം. നഗരത്തിൽ പൊതുനിരത്തുകളും പുറമ്പോക്കുകളും ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലും വൻ തോതിൽ കയ്യേറ്റമുണ്ടെന്നു കണ്ടെത്തിയിരുന്നെങ്കിലും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഇഴയുകയാണെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com