ADVERTISEMENT

പെരുമ്പിലാവ് ∙ മഴപെയ്തു പാടശേഖരങ്ങൾ ജലസമൃദ്ധമായതോടെ കടവല്ലൂർ മേഖലയിൽ വിരിപ്പു കൃഷി തുടങ്ങി. കൊരട്ടിക്കര, കടവല്ലൂർ, ഒറ്റപ്പിലാവ് തുടങ്ങി അൻപതോളം ഏക്കർ പാടത്താണ് ഇത്തവണ വിരിപ്പ് ഇറക്കുക. പതിവിൽ നിന്നും വ്യത്യസ്തമായി മിക്ക സ്ഥലത്തും നടീലാണു നടത്തുന്നത്. ഇതിനുള്ള ഞാറ്റടികൾ തയാറായി. വിരിപ്പിനു വിതയ്ക്കലാണു പതിവ്. വിഷു കഴിഞ്ഞാൽ ലഭിക്കുന്ന വേനൽമഴയോടെ പാടങ്ങൾ വിതയ്ക്കു തയാറാക്കും. എന്നാൽ ഇത്തവണ വേനൽമഴ വിട്ടു നിന്നതാണു കൃഷി രീതി മാറ്റാൻ കാരണമായത്.

നടീൽ നടത്തുമ്പോൾ കൂലിച്ചെലവു കൂടുമെങ്കിലും കളശല്യം കുറച്ചു വളർച്ച വേഗത്തിലാക്കുമെന്നു കർഷകർ പറയുന്നു.ഇപ്പോൾ ലഭിക്കുന്ന മഴയുടെ തോത് ഇത്തവണത്തെ കൃഷിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു കർഷകർ. അമിത മഴ വിരിപ്പിന് ആപത്താണ്. നെല്ലു മുളച്ച് ഉയരം വരുന്നതിനു മുൻപു പാടത്തു വെള്ളക്കെട്ട് ഉണ്ടായാൽ കൃഷി നശിക്കും.മുണ്ടകനു നൽകുന്ന പോലെ വിരിപ്പിനു കൃഷിവകുപ്പ് സൗജന്യമായി വിത്തു നൽകുന്നില്ല. കിലോയ്ക്കു 42 രൂപ നിരക്കിൽ വിത്തുൽപാദന കേന്ദ്രങ്ങളിൽ നിന്നും കർഷകർ നേരിട്ടാണു വിത്ത് വാങ്ങുന്നത്.

കർഷകർ മടിച്ചു നിൽക്കുന്നു
850 ഏക്കർ നെൽവയലും അഞ്ഞൂറോളം നെൽകർഷകരും ഉള്ള കടവല്ലൂരിൽ ചെറിയ ശതമാനം മാത്രമാണു വിരിപ്പു കൃഷിക്ക് തയാറാകുന്നത്. പ്രതികൂല സാഹചര്യങ്ങൾ മൂലമാണു കടവല്ലൂരിലെ കർഷകർ വിരിപ്പു കൃഷിയിൽ നിന്നും പിൻവാങ്ങിയത്. മുണ്ടകനെ അപേക്ഷിച്ചു വിരിപ്പിനു ലാഭം കുറവും നാശസാധ്യത ഇരട്ടിയുമാണ്. വെള്ളക്കെട്ടും കണ്ടങ്ങളിൽ വൻ തോതിൽ വളരുന്ന പുല്ലുകളുമാണു പ്രധാന ഭീഷണി. വിരിപ്പു കൊയ്ത നെല്ല് കൃത്യമായി സംഭരിക്കാത്തതും തിരിച്ചടിയാണ്. മഴക്കാലമായതിനാൽ നെല്ല് സൂക്ഷിക്കാനും സംരക്ഷിക്കാനും അധികച്ചെലവ് വരും. ഇതെല്ലാം വിരിപ്പു കൃഷി ഉപേക്ഷിക്കാൻ കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com