കാറ്റും മഴയുമേൽക്കാത്തൊരു വീടിനായി കാത്ത് ജാനകി
Mail This Article
വെള്ളക്കാരിത്തടം ∙ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു, നിലംപൊത്താറായ വീട്ടിൽ ഭീതിയോടെ ഒറ്റയ്ക്കു കഴിയുകയാണു പുത്തൂർ പഞ്ചായത്തിലെ വെള്ളക്കാരിത്തടം ആറ്റിക്കര വീട്ടിൽ ജാനകി(67). 4 ദിവസം മുൻപാണു ജാനകിയുടെ വീടിന്റെ മേൽക്കൂര തകർന്നുവീണത്. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ സാരികൾ കൊണ്ടു മുകൾ ഭാഗം മറച്ചിരിക്കുകയാണ്.വീടു പൊളിച്ചു പണിയുന്നതിനുള്ള അപേക്ഷകളുമായി ജാനകി വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
11 സെന്റ് സ്ഥലം ഉണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ പുതിയ വീടിനുള്ള സഹായങ്ങളൊന്നും ജാനകിക്കു ലഭിച്ചിട്ടില്ല. വീഴ്ചയെ തുടർന്ന് ഏറെക്കാലം കിടപ്പിലായിരുന്നതിനാൽ ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാനും കഴിഞ്ഞിരുന്നില്ല.മണ്ണുത്തിയിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയെങ്കിലും പ്രാദേശികമായി അപേക്ഷ നൽകുന്നതിനു നിർദേശിക്കുകയാണ് ചെയ്തത്.
ജാനകിയുടെ വീട്ടിലേക്ക് പോകുന്നതിന് 2 അടി വീതിയുള്ള വഴി മാത്രമാണുള്ളത്. 37 വർഷം മുൻപു ഭർത്താവ് മരിച്ച ജാനകി 18 വർഷം മുൻപു മകളുടെ വിവാഹവും കഴിഞ്ഞതിനാൽ വെള്ളക്കാരിയിലെ വീട്ടിൽ ഒറ്റയ്ക്കാണു താമസം. നഴ്സറിക്ക് വേണ്ടി സ്വന്തം സ്ഥലത്ത് വിത്തുപാകി നൽകി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജാനകി കഴിയുന്നത്. കാറ്റിലും മഴയിലും ധൈര്യമായി കിടന്നുറങ്ങാൻ പറ്റുന്ന ചെറിയവീടിനായുള്ള കാത്തിരിപ്പിലാണു ജാനകി.