ADVERTISEMENT

അഴീക്കോട് ∙നിരോധിത പെലാജിക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയണമെന്നുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നടത്തിയ ഫിഷറീസ് ഓഫിസ് മാർച്ചിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മിലുണ്ടായ പോർവിളി കയ്യാങ്കളിയിൽ എത്തി. ഒടുവിൽ നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ പിന്തിരിപ്പിച്ചു. പൊലീസ് സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.വർധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം പിൻവലിക്കുക, മത്സ്യബന്ധനയാനങ്ങളുടെ വാർഷിക ഫീസ് വർധന പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. രാവിലെ പത്തിനു എറിയാട് ചേരമാൻ പരിസരത്തു നിന്നു തുടങ്ങിയ മാർച്ച് അഴീക്കോട് ജെട്ടിയിൽ എത്തി. 

ഇവിടെ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ഫിഷറീസ് സ്റ്റേഷനു മുൻപിലേക്ക് പോകണമെന്ന് സമരക്കാർ നിലപാടെടുത്തു. പൊലീസ് കെട്ടിയ വടം അഴിച്ചു മാറ്റിയ സമരക്കാർ പൊലിസിനെ തള്ളിമാറ്റി മുന്നോട്ട് കുതിച്ചു. ഫിഷറീസ് സ്റ്റേഷൻ റോഡിൽ പൊലീസ് നിലയുറപ്പിച്ചെങ്കിലും അവിടെയും സമരക്കാർ പൊലീസിനെ മറി കടന്നു.പൊലീസ് വലയം ഭേദിച്ചും പ്രവർത്തകർ മുന്നിലേക്ക് എത്തി.  ഒടുവിൽ ഫിഷറീസ് കോംപൗണ്ടിൽ കൂടുതൽ പൊലീസ് അണിനിരക്കുകയും നേതാക്കൾ ഇടപെടുകയും ചെയ്തതോടെ സമരക്കാർ ഫിഷറീസ് ഓഫിസ് കവാടത്തിൽ കുത്തിയിരുന്നു. ആയിരക്കണക്കിനു പരമ്പരാഗത മത്സ്യ തൊഴിലാളികൾ പണിമുടക്കി സമരത്തിൽ പങ്കു ചേർന്നു. 

എറിയാട് നിന്നു മാർച്ച് തുടങ്ങിയതിനു ശേഷവും നൂറുകണക്കിനു തൊഴിലാളികൾ ഓരോ ജംക്‌ഷനിൽ നിന്നും പ്രതിഷേധ മാർച്ചിൽ പങ്കാളികളായി. ഏതാനും ആഴ്ചകളായി പെലാജിക് വല ഉപയോഗിച്ചു മത്സ്യബന്ധനം വ്യാപകമാണ്. ചെറുകിട വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫിഷറീസ് അധികൃതർ പിഴ ഇൗടാക്കുന്നത് പതിവാണ്. ബോട്ടുകൾക്ക് എതിരെ നടപടിയെടുക്കുന്നില്ലെന്നു പരമ്പരാഗത മത്സ്യ തൊഴിലാളികൾ ചൂണ്ടിക്കാട്ടി. 

മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. ഷിഹാബ് കാവുങ്ങൽ അധ്യക്ഷത വഹിച്ചു.  പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി പ്രസിഡന്റ് പി.വി.ജനാർദനൻ, സമിതി എറണാകുളം ജില്ലാ സെക്രട്ടറി പി.വി.ജയൻ, ടി.എസ്. ഷിഹാബ് എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ഇ.കെ. ബൈജു, കെ.പി.സുരേഷ്, ടി.ഡി.അശോകൻ, കെ.എസ്.സുരേന്ദ്രൻ, കെ.ആർ.ബാഹുലേയൻ‌, പി.കെ.സുധീഷ്, കെ.എം.ഷഫീർ എന്നിവർ നേതൃത്വം നൽകി. ഇൻസ്പെക്ടർ പി.കെ. അരുണിന്റെ നേതൃത്വതത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com