ADVERTISEMENT

തൃശൂർ ∙ ട്രെയിനുകൾ മണിക്കൂറുകൾ പിടിച്ചിട്ടതിനെച്ചൊല്ലി യാത്രക്കാരുടെ പ്രതിഷേധവും ബഹളവും. ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് പുതുക്കാട് സ്റ്റേഷനിൽ പിടിച്ചിട്ടതു 3 മണിക്കൂർ. ഏറനാട് എക്സ്പ്രസ് ഒല്ലൂരിൽ രണ്ടര മണിക്കൂറോളവും പിടിച്ചിട്ടു. പുതുക്കാട് സ്റ്റേഷൻ ഓഫിസിലെത്തി യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ പൊലീസും ആർപിഎഫും എത്തിയാണു യാത്രക്കാരെ അനുനയിപ്പിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണു മേഖലയിൽ ട്രെയിൻ യാത്രക്കാർ വലഞ്ഞത്. അങ്കമാലിയിലെ യാഡിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈകാനിടയുള്ള ചില ട്രെയിനുകൾ റെയിൽവേ റദ്ദാക്കുകയും ചെയ്തു. 

ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് റദ്ദാക്കാതിരുന്നതിനാൽ യാത്രാബുദ്ധിമുട്ടുണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. എന്നാൽ, ഉച്ചയ്ക്കു രണ്ടേകാലിനു പുതുക്കാട് സ്റ്റേഷനിലെത്തിയ വണ്ടി പിടിച്ചിട്ടതു 3 മണിക്കൂറോളം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കടകളി‍ല്ലാത്തതിനാൽ ഭക്ഷണം പോലും ലഭിക്കാതെ യാത്രക്കാർ വലഞ്ഞു. ട്രെയിൻ പുറപ്പെടാത്തതിന്റെ കാരണം തിരക്കി ആളുകൾ സ്റ്റേഷൻ ഓഫിസിലെത്തിയതോടെ തർക്കമായി. ഓട്ടം വൈകാനിടയുണ്ടെന്നു മുന്നറിയിപ്പുണ്ടായിരുന്നതായും തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു സ്റ്റേഷൻ അധികൃതരുടെ പക്ഷം. ബഹളമുയർന്നതോടെ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒടുവിൽ 5.10ന് ആണു ട്രെയിനിനു മുന്നോട്ടു പോകാൻ സിഗ്നൽ ലഭിച്ചത്. 

ഏറനാട് എക്സ്പ്രസും രണ്ടര മണിക്കൂറോളം പിടിച്ചിട്ടു. എറണാകുളം – തൃശൂർ റൂട്ടിൽ സഞ്ചരിച്ച പുണെ എക്സ്പ്രസ്, കേരള എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ്, ഐലൻഡ് എക്സ്പ്രസ് തുടങ്ങിയ വണ്ടികളും തൃശൂർ – എറണാകുളം റൂട്ടിൽ സഞ്ചരിച്ച നേത്രാവതി എക്സ്പ്രസ്, എറണാകുളം സൂപ്പർഫാസ്റ്റ്, ഇന്റർസിറ്റി തുടങ്ങിയ വണ്ടികളും മണിക്കൂറുകൾ വൈകി. എറണാകുളം – പാലക്കാട് മെമു റദ്ദാക്കിയിരുന്നു. അതേസമയം, മുന്നറിയിപ്പുണ്ടായിട്ടും ഈ റൂട്ടിൽ കെഎസ്ആർടിസി കൂടുതൽ ബസുകൾ ഏർപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

English Summary:

Train passengers traveling through Thrissur, Kerala, experienced significant delays and cancellations for the second consecutive day due to maintenance work at Angamaly yard. The Guruvayur – Ernakulam Express and Ernad Express were among the trains severely affected, leading to protests and frustration among stranded passengers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com