ജലവിതരണ പൈപ്പ് പൊട്ടി; നാലരക്കോടി രൂപ ചെലവിട്ടു നിർമിച്ച റോഡ് തകർന്നു; ഉദ്ഘാടനം ചെയ്തത് 7 മാസം മുൻപ്
Mail This Article
പെരുമ്പിലാവ്∙ നിലമ്പൂർ സംസ്ഥാനപാതയിൽ ഒറ്റപ്പിലാവിനു സമീപം ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി പുതുതായി നിർമിച്ച റോഡു തകർന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. റോഡിനടിയിലെ കൂറ്റൻ പൈപ്പ് വലിയ ശബ്ദത്തോടെ തകർന്നു വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു ജീവനക്കാർ എത്തി വാൽവ് അടച്ചു വെള്ളമൊഴുക്കു തടഞ്ഞു.
നാലരക്കോടി രൂപ ചെലവിട്ടു നിർമിച്ച, 7 മാസം മുൻപു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത റോഡാണു തകർന്നത്. ഈ പാതയിൽ പെരുമ്പിലാവ് സെന്ററിനു സമീപവും ഇതേ രീതിയിൽ 6 മാസം മുൻപു റോഡു തകർന്നിരുന്നു. ഈ ഭാഗം ഇതുവരെ പൂർവസ്ഥിതിയിൽ ആക്കിയിട്ടില്ല. തൃത്താല കുടിവെള്ള പദ്ധതിക്കുവേണ്ടി സ്ഥാപിച്ച അരനൂറ്റാണ്ടോളം പഴക്കമുള്ള കുടിവെള്ള പൈപ്പുകളാണു സംസ്ഥാനപാതയിൽ റോഡിന്റെ താഴെ ഭൂമിക്കടിയിലൂടെ പോകുന്നത്. ഇവ മാറ്റി സ്ഥാപിക്കാതെയാണു റോഡ് ആധുനിക രീതിയിൽ നവീകരിച്ചത്.
റോഡു പണിക്കു മുൻപു കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നു ജലഅതോറിറ്റിയോടു മരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പുനർനിർമിച്ച 3.5 കിലോമീറ്റർ റോഡ് പൈപ്പ് പൊട്ടി ഏതുനിമിഷവും തകരാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പല സ്ഥലത്തും ചെറിയ തോതിൽ ചോർച്ചയുണ്ട്. കുടിവെള്ള പൈപ്പ് തകർന്നതോടെ കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, വടക്കേക്കാട് എന്നീ പഞ്ചായത്തുകളിലും കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ചില ഭാഗങ്ങളിലും കുടിവെള്ള വിതരണത്തിനു തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്.