വേണാട് എക്സ്പ്രസിന്റെ മുൻപിലേക്കു എടുത്തുചാടി: യാത്രക്കാരെ മുൾമുനയിൽ നിർത്തി യുവാവിന്റെ പരാക്രമം
Mail This Article
വടക്കാഞ്ചേരി∙ റെയിൽവേ ജീവനക്കാരെയും ട്രെയിൻ കയറാനെത്തിയ യാത്രക്കാരെയും മുൾമുനയിൽ നിർത്തി റെയിൽവേ സ്റ്റേഷനിൽ ബംഗാളി യുവാവിന്റെ 2 മണിക്കൂർ നീണ്ട പ്രകടനം. ഉച്ചയ്ക്ക് രണ്ടരയോടെ സ്റ്റേഷനിൽ എത്തിയ യുവാവ് പ്ലാറ്റ്ഫോമിൽ നിന്നവരെ അലോസരപ്പെടുത്തുന്ന രീതിയിൽ പെരുമാറാൻ തുടങ്ങി. ദുർഗന്ധം അനുഭവപ്പെട്ടതോടെ യാത്രക്കാർ സ്റ്റേഷൻ അധികൃതരെ അറിയിച്ചു.
ജീവനക്കാർ പരിശോധിച്ചപ്പോൾ യുവാവ് വസ്ത്രത്തിൽ മലമൂത്ര വിസർജനം നടത്തിയതായി കണ്ടെത്തി. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനാൽ മറ്റു നടപടികൾക്കു മുതിരാതെ യുവാവിന്റെ വസ്ത്രം മാറ്റിക്കൊടുത്തു. ഇതോടെ യുവാവിന്റെ വിധം മാറി. ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസിന്റെ മുൻപിലേക്കു യുവാവ് എടുത്തുചാടി. ട്രെയിനിന്റെ അടിയിലേക്കു വീണ് തലയ്ക്കു പരുക്കേറ്റു. യുവാവിനെ പുറത്തെത്തിക്കാൻ ശ്രമിച്ച ജീവനക്കാർക്കു നേരെ പാളത്തിലെ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. ഇതോടെ ജീവനക്കാർ പൊലീസിന്റെ സഹായം തേടി. ഇതിനിടയിൽ ട്രെയിനിന്റെ അടിയിൽ നിന്നു പുറത്തു വന്ന യുവാവ് രണ്ടാം പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറു ഭാഗത്തു കൂട്ടിയിട്ട മെറ്റൽ കൂനയിൽ ഓടിക്കയറി അവിടെ നിന്ന് പ്ലാറ്റ് ഫോമിലേക്കും യാത്രക്കാരുടെ നേരെയും കല്ലെറിയാൻ തുടങ്ങി. പ്ലാറ്റ്ഫോമിലെ ഭക്ഷണശാല അടച്ച് കരാറുകാരൻ രക്ഷ തേടി. പൊലീസിനു നേരെയും യുവാവ് കല്ലെറിയാൻ തുടങ്ങി. നാലരയോടെ കൂടുതൽ പൊലീസ് ഹെൽമറ്റ് ഉൾപ്പെടെ സന്നാഹങ്ങളുമായി എത്തിയാണു യുവാവിനെ കീഴ്പ്പെടുത്തിയത്. മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയം തോന്നിയതിനാൽ വൈകിട്ട് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോയി.