എടിഎം കവർച്ച: പ്രതികളെ ചോദ്യം ചെയ്തു തുടങ്ങി
Mail This Article
തൃശൂർ/പാലക്കാട് ∙ എടിഎം കവർച്ച നടത്തി പോകുന്നതിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു കാൽമുറിച്ചു മാറ്റിയ നിലയിലുള്ള ആറാം പ്രതി ഹസാർ അലിയെ (26) ഇന്നലെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ നിന്നു സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രി ജയിൽ വാർഡിലേക്കു മാറ്റി. പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ലോറി ഡ്രൈവർ ജുമൈദീൻ ഹമീദ് (40) ആണു കവർച്ച ആസൂത്രണം ചെയ്തതെന്നു നാമക്കൽ പൊലീസ് കണ്ടെത്തിയിരുന്നു.
തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയ ശേഷമാണു പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ഇവരെ 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. ഡിവൈഎസ്പി സലീഷ് എൻ. ശങ്കർ, ഈസ്റ്റ് എസ്എച്ച്ഒ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു തുടങ്ങി. കൊള്ള നടത്തിയ വിധവും ഇതിനായി നടത്തിയ ആസൂത്രണവും ഇവർ പൊലീസിനോടു വിവരിച്ചു. സംഘത്തിൽ നിന്നു പിടിച്ചെടുത്തത് 67.02 ലക്ഷം രൂപയെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
കവർച്ചയ്ക്കു ശേഷം പ്രതികൾ കണ്ടെയ്നർ ലോറിയിൽ കയറ്റി ഒളിപ്പിച്ച കാറിൽ നിന്നാണു പണം കണ്ടെടുത്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും റിക്കവറി ചെയ്യാൻ പ്രതികളെയും കൂട്ടി പൊലീസ് തെളിവെടുപ്പു നടത്തും. ഇതിനിടെ, എടിഎം കവർച്ചാ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഹൈദരാബാദ് പൊലീസ് സേലം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടന്ന എടിഎം കവർച്ചാ ശ്രമത്തിൽ പ്രതികൾക്കു പങ്കുണ്ടെന്നു കാണിച്ചാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എടിഎം കൊള്ളയിലും സംഘത്തിനു ബന്ധമുണ്ടെന്നു പൊലീസ് പറയുന്നു.