എന്നു നന്നാക്കും ഈ റോഡുകൾ..? വൺവേ റോഡുകൾ തകർന്നു തരിപ്പണമായി
Mail This Article
കുന്നംകുളം ∙ പട്ടണത്തിലെ വൺവേ റോഡുകൾ തകർന്നു തരിപ്പണമായി. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഗതാഗതത്തിരക്കേറിയ റോഡുകളാണ് സഞ്ചാരയോഗ്യമല്ലാതായത്.ടി.കെ.കൃഷ്ണൻ റോഡിൽനിന്ന് ട്രഷറി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വലിയ കുഴിയുണ്ട്. ബൈജു തിയറ്റർ വൺവേ റോഡ്, ഇൗ റോഡിനെ വടക്കാഞ്ചേരി റോഡിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗം, വടക്കാഞ്ചേരി റോഡിൽനിന്ന് സീനിയർ ഗ്രൗണ്ട് റോഡിലേക്ക് തിരിയുന്നയിടം, നഗരസഭ റോഡിൽനിന്ന് ഗുരുവായൂർ റോഡിലേക്കുള്ള പ്രധാന റോഡ്, പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള റോഡ്, യേശുദാസ് റോഡ്... ഇങ്ങനെ പലയിടത്തും കുഴിയാണ്. ഇവ ചാടിക്കടക്കാതെ പട്ടണത്തിലൂടെ യാത്ര അസാധ്യമെന്നു ചുരുക്കം.
സംസ്ഥാന പാതയും വൺവേ റോഡുകളും കൂടിച്ചേരുന്ന ഭാഗത്താണ് തകർച്ച കൂടുതലുള്ളത്. കുഴികളിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വേഗം കുറയ്ക്കുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിച്ചെടുക്കുന്നതു അപകടത്തിനും ഇടയാക്കുന്നു. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽനിന്നുള്ള ദീർഘദൂര ബസുകൾ പോലും വരുന്ന ടി.കെ.കൃഷ്ണൻ റോഡിന് ഇരുവശവും തുറക്കുളം മാർക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഇവിടെ കുഴികളിൽ ചാടാതെ പോകാൻ ശ്രമിച്ച ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ചത് കഴിഞ്ഞദിവസമാണ്.
നഗരസഭാ കൗൺസിൽ യോഗത്തിൽ അടക്കം റോഡിന്റെ തകർച്ചയ്ക്കെതിരെ വിമർശനം ഉയർന്നതോടെ തകർന്ന ഭാഗങ്ങളിൽ ചിലയിടത്ത് കോൺക്രീറ്റിങ് നടത്തിയിരുന്നു. എന്നാൽ മഴയും കോൺക്രീറ്റ് ഉറയ്ക്കുന്നതിനു മുൻപ് വാഹനങ്ങൾ ഇതിനു മുകളിലൂടെ പോകുന്നതും കാരണം കുഴി വീണ്ടും രൂപപ്പെടുകയായിരുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ പുനർനിർമിക്കാനുള്ള പദ്ധതി എങ്ങുമെത്തിയിട്ടില്ല. വാർഷികപദ്ധതിയിൽനിന്ന് തുക ഉപയോഗിച്ച് റോഡുകളുടെ പണി ഉടൻ നടത്തുമെന്നാണ് നഗരസഭാധികൃതരുടെ വിശദീകരണം.