ADVERTISEMENT

തൃശൂർ ∙ എടിഎമ്മുകൾ കൊള്ളയടിച്ചുണ്ടാക്കിയ കോടിക്കണക്കിനു രൂപ ഓൺലൈൻ റമ്മി കളിച്ചു കളഞ്ഞതായി പ്രതികൾ പൊലീസിനോടു പറഞ്ഞു. ആന്ധ്രയിലും മഹാരാഷ്ട്രയിലും എടിഎമ്മുകളിൽ നിന്നു കവർന്ന പണവും ഇങ്ങനെ നഷ്ടപ്പെടുത്തിയെന്നു പ്രതികൾ മൊഴി നൽകി. സിറ്റി പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോഴാണു പ്രതികളുടെ ഈ ‘വെളിപ്പെടുത്തൽ’. പൊലീസ് ഇതു പൂർണമായി വിശ്വസിച്ചിട്ടില്ല. ഇവർ സ്വത്തു വാങ്ങിയിട്ടുണ്ടോ പണം മറ്റേതെങ്കിലും മാർഗത്തിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.  കവർച്ചയ്ക്ക് ഉപയോഗിച്ച കാർ അസർ അലി വാങ്ങിയതാണ്. ഹരിയാനയിലാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടുകാലിലും പൊലീസിന്റെ വെടിയേറ്റ അസർ അലി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോയമ്പത്തൂർ വരെ ഓടിച്ചുകൊണ്ടുവന്ന കാർ കേരളത്തിലേക്ക് എത്തിച്ചത് കണ്ടെയ്നർ ലോറിയിലാണ്.

സിസിടിവി ക്യാമറകളിൽ പതിയാതിരിക്കാനായിരുന്നു ഇതെന്നു പ്രതികൾ പറഞ്ഞു. കവർച്ചയുടെ തലേന്നു രാത്രി ഏഴിന് ചാലക്കുടിയിലെത്തി. അർധരാത്രി വരെ ദേശീയപാതയോരത്തു കാത്തുകിടന്നു. ഒരു മണിക്കു ശേഷം കാർ ലോറിയിൽ നിന്നിറക്കി മാപ്രാണത്തേക്കു പുറപ്പെട്ടു. മാപ്രാണത്തെ കവർച്ചയ്ക്കു ശേഷം ചേർപ്പിലാണു ലക്ഷ്യമിട്ടതെങ്കിലും എടിഎമ്മിനു മുന്നിൽ ആളുകളെ കണ്ടതിനാൽ നിർത്താതെ തൃശൂരിലേക്കു പോന്നു. ഇതേ സമയത്തു തന്നെ ലോറി ചാലക്കുടിയിൽ നിന്നു മണ്ണുത്തിയിലെത്തിച്ചിരുന്നു.

3 എടിഎമ്മുകളും കവർന്ന ശേഷം മണ്ണുത്തിയിലെത്തി കാർ കണ്ടെയ്നറിൽ കയറ്റി അതിവേഗം കടന്നു. കൊള്ളയ്ക്ക് പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. ലോറിയിൽ കാർ കയറ്റുന്നതിനു മുൻപ് ആയുധങ്ങൾ ഉപേക്ഷിച്ചെന്നാണു വിവരം. ഇവ കണ്ടെടുക്കാൻ ഇന്നു രാവിലെ പ്രതികളെ കൂട്ടി പൊലീസ് തെളിവെടുപ്പു നടത്തിയേക്കും.

English Summary:

Accused in a major ATM robbery case claim to have lost the stolen crores through online rummy, leaving authorities in Thrissur skeptical. The investigation continues as police probe potential asset purchases or hidden funds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com