ADVERTISEMENT

മിണാലൂർ∙ സംസ്ഥാനത്ത് ഓപ്പറേഷൻ കുബേരയ്ക്ക് 2014ൽ തുടക്കമിടുന്നതിന് സർക്കാരിന് പ്രേരണയായി വട്ടിപ്പലിശക്കാർക്ക് എതിരെ പരാതി നൽകിയ കുടുംബം കടക്കെണിയിൽ പെട്ട് ബാങ്കിന്റെ കുടിയിറക്ക് ഭീഷണിയിൽ. മിണാലൂർ പുനർജനിയിൽ (തയ്യൂർ മഠം) പരേതനായ വെങ്കിടേശ്വരൻ അയ്യരുടെ ഭാര്യ ബിന്ദുവും മകൾ ശ്രീലക്ഷ്മിയുമാണ് തൃശൂരിൽ പ്രവർത്തിക്കുന്ന പുതുതലമുറ ബാങ്കിന്റെ കടക്കെണിയിൽ പെട്ട് ജപ്തി ഭീഷണി നേരിടുന്നത്. ശ്രീലക്ഷ്മിയുടെ പേരിൽ ഹൗസിങ് ലോണായി 29.5 ലക്ഷം രൂപയും ഓവർ ഡ്രാഫ്റ്റായി 10 ലക്ഷം രൂപയുമാണ് ബാങ്കിൽ നിന്നു കടമായി എടുത്തിട്ടുള്ളത്. ലോൺ എടുക്കുന്ന സമയത്ത് ബാങ്ക് രേഖാമൂലം നിർദേശിച്ചിരുന്ന ഇഎംഐ തുക (33,456 രൂപ) ഒറ്റ ഗഡു പോലും മുടക്കം വരുത്താതെ 2024 സെപ്റ്റംബർ 30 വരെ അടച്ച് തീർത്തിട്ടുണ്ടെന്നു ശ്രീലക്ഷ്മി പറയുന്നു.

തൃശൂരിൽ തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിൽ അച്ചാറുകൾ, വിവിധ തരം കറി പൗഡറുകൾ, മധുര പലഹാരങ്ങൾ തുടങ്ങിയ ഭക്ഷ്യ ഇനങ്ങൾ സ്വന്തമായി തയാറാക്കി വിൽപന ചെയ്യുന്ന സംരംഭം നടത്തിയാണ് കുടുംബം ഉപജീവനം നടത്തുന്നത്. 2021 ഒക്ടോബർ 31നുണ്ടായ വെങ്കിടേശ്വര അയ്യരുടെ പെട്ടെന്നുണ്ടായ മരണം അമ്മയുടെയും മകളുടെയും ജീവിതം നിശ്ചലമാക്കി.അച്ഛന്റെ മരണ ശേഷം ശ്രീലക്ഷ്മിയാണ് ചുമതലകൾ ഏറ്റെടുത്ത് ബിസിനസ് നടത്തി വരുന്നത്. സ്വന്തമായി വീട് നിർമിക്കുന്നതിനും ബിസിനസ് നടത്തിക്കൊണ്ടു പോകുന്നതിനും എടുത്ത കടമാണ് വീണ്ടും ജീവിതം വഴി മുടക്കുന്നത്. ലോൺ തിരിച്ചടവ് മുടങ്ങി എന്ന കാരണം ചൂണ്ടിക്കാട്ടി മിണാലൂരിൽ കുടുംബം താമസിച്ച് വരുന്ന 5 സെന്റ് സ്ഥലവും ഇരുനില വീടും സർഫാസി നിയമം അനുസരിച്ച് ലേലം ചെയ്യാനാണ് ബാങ്ക് നടപടി സ്വീകരിച്ചിട്ടുള്ളത്. 50,88,256 രൂപ അടച്ച് തീർക്കാനുണ്ട് എന്നാണു ബാങ്കിന്റെ അവകാശ വാദം. തിങ്കൾ ടെൻഡർ നടപടികൾ പൂർത്തീകരിക്കുമെന്ന് ബാങ്ക് കുടുംബത്തിന് കൈമാറിയ നോട്ടിസിൽ പറയുന്നു.

ജപ്തി ചെയ്ത് ഇറക്കിവിട്ടാൽ പോകാൻ വേറെ ഇടമില്ലെന്ന് ബിന്ദുവും മകൾ ശ്രീലക്ഷ്മിയും പറഞ്ഞു. കോവിഡ് കാലത്ത് റിസർവ് ബാങ്ക് നിർദേശിച്ച മൊറട്ടോറിയം ആനുകൂല്യം ബാങ്ക് നിഷേധിച്ചിരുന്നു. ഇതിനെതിരെ ആർബിഐ ഓംബുഡ്സ്മാന് പരാതി നൽകിയാണ് ആനുകൂല്യം നേടിയെടുത്തത്. 10000 രൂപ ബാങ്കിന് ഓംബുഡ്സ്മാൻ പിഴയും ചുമത്തിയിരുന്നു. ഇതിനുശേഷം പെട്ടെന്ന് ബാങ്ക് പ്രതിമാസം അടക്കേണ്ട തുക ഏക പക്ഷീയമായി വർധിപ്പിച്ചെന്നും ഈ നടപടിക്കെതിരെ പരാതിപ്പെട്ടെങ്കിലും മറുപടിനൽകാതെ ബാങ്ക് തിരിച്ചടവ് മുടങ്ങിയതായി പ്രഖ്യാപിച്ച് ജപ്തി നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു. അടവിൽ രണ്ടു വർഷത്തോളം വീഴ്ച വരുത്തിയിട്ടുണ്ടെന്നും തുടർച്ചയായി വീഴ്ച സംഭവിച്ചാൽ ആർബിഐ നിർദേശങ്ങൾക്കകത്തുനിന്ന് സ്വാഭാവികമായി ഹെഡ് ഓഫിസിൽ നിന്നുണ്ടാകുന്ന നടപടിക്രമങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ബാങ്ക് അധികൃതർ അറിയിച്ചു. 

English Summary:

A family in Kerala, who once bravely fought against loan sharks, are now facing eviction from their home due to an escalating debt with a bank. Despite claims of consistent EMI payments and alleged unfair practices by the bank, they are on the verge of losing their home and livelihood.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com