ടണൽ @ ടെൻ : കുതിരാൻ തുരങ്ക നിർമാണം ആരംഭിച്ചിട്ട് പത്തു വർഷം
Mail This Article
കുതിരാൻ ∙ കേരളത്തിൽ ദേശീയപാതയിൽ നിർമിച്ച ആദ്യത്തെ ഇരട്ടക്കുഴൽ തുരങ്കപാതയുടെ നിർമാണമാരംഭിച്ചിട്ട് ഇന്ന് 10 വർഷം. 30 മാസംകൊണ്ടു പൂർത്തിയാക്കാനുദ്ദേശിച്ച തുരങ്കം പൂർത്തിയായത് പത്താം വർഷത്തിൽ. 2014 ഒക്ടോബർ 9 നാണു കുതിരാനിൽ മലതുരന്നു തുരങ്കപാത നിർമിക്കാനാരംഭിച്ചത്. തൃശൂർ എക്സ്പ്രസ് വേ എന്ന ദേശീയപാത നിർമാണ കമ്പനിയുടെ ഉപകരാർ ഏറ്റെടുത്ത പ്രഗതി എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു 10 വർഷം മുൻപ് ഇതേ ദിവസം ഭൂമി പൂജയോടെ നിർമാണജോലികൾ തുടങ്ങിയത്.
ഏതാനും ദിവസങ്ങൾ മാത്രം പ്രാഥമിക ജോലികൾ തുടർന്നു. പിന്നീട് പലതവണ ജോലികൾ മുടങ്ങി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു കരാർ കമ്പനിയെ ഒഴിവാക്കി. ദേശീയപാത കരാർ കമ്പനിതന്നെയാണു നിർമാണം പൂർത്തിയാക്കിയത്. 10 മീറ്റർ ഉയരവും 14 മീറ്റർ വീതിയും 945 മീറ്ററും 975 മീറ്ററും നീളമുള്ള 2 തുരങ്കങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള ആദ്യ തുരങ്കം ഗതാഗതത്തിനു തുറന്നുകൊടുത്തത് 2021 ജൂലൈ 31നാണ്. 2022 ജനുവരിയിലാണു പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കം ഗതാഗതത്തിനു തുറന്നുകൊടുത്തത്. എന്നാൽ ആദ്യം നിർമിച്ച തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്തു പകുതിഭാഗം കോൺക്രീറ്റിങ് നടത്തിയിരുന്നില്ല. ഇതിനായി ആറുമാസത്തോളം തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം അടച്ചിട്ടു ബാക്കി പണികൾ നടത്തി. ഈ വർഷം ജൂലൈയിലാണു തുരങ്കത്തിനുള്ളിലെ പണികൾ പൂർത്തിയായത്.
∙പണികൾ ബാക്കി
മണ്ണുത്തി–മുതൽ വടക്കഞ്ചേരി വരെയുള്ള പഴയ എൻഎച്ച് 47ലെ ഭാഗം (ഇപ്പോൾ 544) ആറുവരിപ്പാതയാക്കുന്നതിനു തീരുമാനിച്ചപ്പോൾ 3 കിലോമീറ്റർ ദൈർഘ്യമുള്ള കുതിരാനിലെ ദൂരം ഒരു കിലോമീറ്ററാക്കി കുറയ്ക്കാനും റോഡിലെ കയറ്റം ഒഴിവാക്കുന്നതിനും റോഡ് ഒഴിവാക്കി സ്വാഭാവിക വനപ്രദേശമാക്കുന്നതിനും വേണ്ടിയാണു കുതിരാനിലെ മല തുരന്നു തുരങ്കമുണ്ടാക്കുന്നതിനു തീരുമാനിച്ചത്. തുരങ്കം വന്നതോടെ പഴയ പാത വനത്തിന്റെ ഭാഗമാവുകയും വന്യജീവികളുടെ സഞ്ചാര പാതയാവുകയും ചെയ്തു.
എന്നാൽ തുരങ്കത്തിനുള്ളിലും പുറത്തുമായി ഏതാനും ജോലികൾ പൂർത്തിയാക്കാനുണ്ട്. തുരങ്കത്തിനു മുകളിൽ വന്യജീവികൾ താഴേക്കു പതിക്കാതിരിക്കാനുള്ള വേലി സ്ഥാപിക്കണം. തുരങ്കത്തിനുള്ളിൽ ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സത്തിനു പരിഹാരമായില്ല. എക്സോസ്റ്റ് ഫാനുകൾ കാര്യക്ഷമമല്ലെന്നും പരാതികളുണ്ട്. തുരങ്കത്തിനു മുൻവശത്ത് അടിയന്തര സേവനങ്ങൾക്കുള്ള ആംബുലൻസും അഗ്നിരക്ഷാസൗകര്യങ്ങളും സജ്ജമല്ല.