വാദിയെ പ്രതിയാക്കിയ കേസ്: പുതുക്കാട് പൊലീസിന് വീഴ്ച; പുനരന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
Mail This Article
ചെങ്ങാലൂർ ∙ മാട്ടുമലയിൽ കരിങ്കൽക്വാറിയിലേക്കു പതിച്ച ടിപ്പർലോറി ഉയർത്തുന്ന ചിത്രം പകർത്താനെത്തിയ പരിഷത്ത് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പരാതിക്കാരനെ പ്രതിയാക്കി കേസെടുത്തതിൽ പുതുക്കാട് പൊലീസിനു വീഴ്ചയെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല പരിസരം വിഷയ സമിതി കൺവീനർ പി.എൻ.ഷിനോഷ് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. കേസ് പുനരന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ക്രഷറിനു സമീപം ഷിനോഷിനെ 4 പേർ ചേർന്ന് ആക്രമിച്ചിരുന്നു. ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുത്ത് അന്വേഷിക്കുന്നതിനു പകരം ക്രഷർ ഉടമയുടെ മൊഴി അടിസ്ഥാനമാക്കി ഷിനോഷിനെ പ്രതിചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഷിനോഷ് ചികിത്സ തേടിയത് അറിഞ്ഞതോടെ, ക്രഷർ ഉടമ മുൻകൂട്ടി നൽകിയ മൊഴിയുടെ സാധുത ഉദ്യോഗസ്ഥൻ അന്വേഷണ വിധേയമാക്കിയതായി കാണുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആക്രമിക്കപ്പെട്ടുവെന്ന ഷിനോഷിന്റെ പരാതിയിൽ നൽകിയ സൂചനകൾ ശരിയായി പരിശോധിക്കുന്നതിലും പൊലീസിനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിലുണ്ട്. ഷിനോഷിനെ ആക്രമിച്ച പ്രതികളെ പിടികൂടിയില്ലെന്നും കേസ് മാസങ്ങളായി അന്വേഷിക്കുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ശരിയായി അന്വേഷണം നടത്താതെയാണ് ഷിനോഷിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്നും സൂചിപ്പിക്കുന്നുണ്ട്. 2 എസ്‌ഐമാർക്കെതിരെയാണു റിപ്പോർട്ടിൽ പരാമർശമുള്ളത്. സംഭവസമയത്തെ എസ്എച്ച്ഒ പിന്നീട് മലപ്പുറത്ത് കൈക്കൂലി കേസിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു.