മണ്ഡലകാലത്തെ വരവേൽക്കാനായി മേലൂരിൽ വനിതകളുടെ കാവടിച്ചിന്ത് സംഘം; അരങ്ങേറ്റം 13ന്
Mail This Article
മേലൂർ ∙ വ്രതവിശുദ്ധിയോടെ മണ്ഡലകാലത്തെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ അയ്യപ്പൻ വിളക്കുകൾക്കും ക്ഷേത്രങ്ങളിലെ മറ്റ് ആഘോഷങ്ങൾക്കും മാറ്റു പകരാനായി വനിതകളുടെ കാവടിച്ചിന്ത് സംഘം ഒരുങ്ങുന്നു. മേലൂർ, പൂലാനി, കുന്നപ്പിള്ളി മേഖലകളിലെ 9 വയസു മുതൽ 65 വയസു വരെയുള്ള 18 വനിതകളാണു കാവടിച്ചിന്തിൽ പരിശീലനം നേടിയത്.
പാട്ടിനൊപ്പം ചുവടുവച്ചാണ് ഇവർ കാവടിച്ചിന്ത് അവതരിപ്പിക്കുകയെന്ന പ്രത്യേകതയുമുണ്ട്. പൂലാനി സേനാപതി വനിതാ കാവടി ചിന്ത് ടീം എന്നു പേരിട്ട സംഘത്തിലെ 17 വനിതകളുടെ കാവടിച്ചിന്ത് അരങ്ങേറ്റം 13ന് 7നു പൂലാനി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടത്തും. ഒരു വർഷത്തോളം നീണ്ട തുടർച്ചയായ പരിശീലനത്തിനു ശേഷമാണ് ഇവർ അരങ്ങേറ്റം കുറിക്കുന്നത്.
ഏറെക്കാലമായി കാവടിച്ചിന്ത് രംഗത്തെ നിറസാന്നിധ്യമായ എം.എസ്.പ്രദീപാണു പരിശീലകൻ. സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ലത ബാലനാണു ടീം ലീഡർ. ഗണപതി, സരസ്വതി, ശാസ്താവ്, മുരുകൻ തുടങ്ങിയ ദേവീ, ദേവന്മാരുടെ സ്തുതുകളടങ്ങിയതാണു കാവടിച്ചിന്തിന്റെ പാട്ടുകളെന്നു പരിശീലകൻ എം.എസ്.പ്രദീപ്, കോ–ഓർഡിനേറ്റർ ടി.കെ.ശിവരാമൻ, ടീം ലീഡർ ലത ബാലൻ, ഗീത ശിവരാമൻ എന്നിവർ അറിയിച്ചു.