ADVERTISEMENT

തൃശൂർ∙ മന്ത്രിയായിരുന്ന എംഎൽഎ, രാജിവച്ച് എംപി ആയതിനെ തുടർന്ന് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സജീവ ചർച്ചയാവുക വികസനം തന്നെ. 1996 മുതൽ 2024 വരെ ഇടയ്ക്ക് 5 വർഷം ഒഴിച്ചുനിർത്തിയാൽ കെ.രാധാകൃഷ്ണൻ ആയിരുന്നു ചേലക്കരയുടെ എംഎൽഎ. 2016 മുതൽ 2021 വരെ യു.ആർ.പ്രദീപും. മന്ത്രിയായ‌ും സ്പീക്കർ ആയും മണ്ഡലത്തിന്റെ പ്രതിനിധിക്ക് അവസരം കിട്ടിയിട്ടും മണ്ഡലത്തിൽ വേണ്ടത്ര വികസനമെത്തിയിട്ടില്ല എന്നാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണം.

എന്നാൽ, യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് നേരത്തേ എംപി ആയിരിക്കെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എന്തു ചെയ്തു എന്ന ചോദ്യമുന്നയിച്ച് പ്രചാരണം നടത്താനാണ് എൽഡിഎഫും ഉദ്ദേശിക്കുന്നത്. വികസന മുരടിപ്പ് തന്നെയാവും ഇരുമുന്നണികൾക്കുമെതിരെ എൻഡിഎ ആയുധമാക്കുക.

തിരുവില്വാമല, കൊണ്ടാഴി, പഴയന്നൂർ, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം പഞ്ചായത്തുകൾ ഉൾ‌പ്പെടുന്നതാണു മണ്ഡലം. ഇതിൽ 6 പഞ്ചായത്തുകൾ എൽഡിഎഫും 3 പഞ്ചായത്തുകൾ യുഡിഎഫുമാണു ഭരിക്കുന്നത്. ഇതിൽ യുഡിഎഫിനും എൻഡിഎക്കും 6 സീറ്റ് വീതമുള്ള തിരുവില്വാമലയിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം കിട്ടിയത്. ആരോഗ്യരംഗത്തെ പരാധീനതകളായിരിക്കും മണ്ഡലത്തിലെ ചർച്ചയിൽ നിറഞ്ഞുനി‍ൽക്കുക. ചേലക്കര സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അവിടെ അതനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങളില്ല. മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലൊന്നിലും രാത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. കാർഷികവിളകളുടെ വിലയിടിവും വന്യമൃഗശല്യവും കർഷകർക്കു പറയാനുണ്ട്.

കുത്താമ്പുള്ളി – മായന്നൂർ പാലം പണി പുരോഗമിക്കുന്നതടക്കം യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് എൽഡിഎഫിന് പറയാം. ചേലക്കര, പഴയന്നൂർ ബൈപാസുകൾ പക്ഷേ, എങ്ങുമെത്തിയിട്ടില്ല. കുടിവെള്ള പ്രശ്നം ഒരുപരിധി വരെ പരിഹരിക്കാനായിട്ടുണ്ടെന്നും ഇടതുമുന്നണി അവകാശപ്പെടുന്നു. വ്യക്തിപരമായി മണ്ഡ‍ലത്തിനകത്തു ബന്ധമുണ്ട് യു.ആർ.പ്രദീപിന്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണനു വേണ്ടി സീറ്റ് വിട്ടുകൊടുത്ത പ്രദീപ് നിലവിൽ പട്ടികജാതി– പട്ടിക വർഗ കോർപറേഷൻ ചെയർമാൻ ആണ്. എംപിയായിരുന്ന രമ്യാ ഹരിദാസിനെ പരിചയപ്പെടുത്തേണ്ടതില്ല എന്നതിൽ തന്നെയാണ് യുഡിഎഫിന്റെയും ആശ്വാസം. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം പ്രചാരണത്തിന്റെ അജൻഡ തീരുമാനിക്കാനിരിക്കുകയാണ് എൻഡിഎ. 

∙ 2021ൽ എൻഡിഎയുടെ ഷാജുമോൻ വട്ടേക്കാട് 24045 വോട്ട് നേടിയപ്പോൾ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വോട്ട്  28974 വോട്ട് ആണ്.
∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ചേലക്കരയിലെ വോട്ടർമാർ 1,99,103 ആണ്. 
∙ ആകെ 177 ബൂത്ത് ഉള്ളതിൽ 110 ബൂത്തിലും എൽഡിഎഫിന് ആയിരുന്നു ഭൂരിപക്ഷം. 
∙ വൻഭൂരിപക്ഷത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കെ.രാധാകൃഷ്ണന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഏഴിലൊന്ന് വരെ കുറഞ്ഞു. 
∙ 64 ബൂത്തിൽ യുഡിഎഫിനും 3 ബൂത്തില്‍ എൻഡിഎയ്ക്ക് ഭൂരിപക്ഷം.
ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം ‌
തൃശൂർ ∙ ചേലക്കര നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യ നിയമവും നിലവിൽ വന്നതായി കലക്ടർ അറിയിച്ചു.

English Summary:

The Chelakkara by-election in Kerala sees development as a central theme. The UDF criticizes the LDF's track record despite holding power, while the LDF questions the UDF candidate's past performance. The NDA aims to capitalize on dissatisfaction with both fronts. Healthcare, agriculture, and infrastructure are key concerns in the constituency.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com