ADVERTISEMENT

ഇരിങ്ങാലക്കുട ∙ എടിഎം കവർച്ചക്കേസിലെ പ്രതികളെ പൊലീസ് മാപ്രാണം ബ്ലോക്ക് ജംക്‌ഷനിലെ എസ്ബിഐ എടിഎം കൗണ്ടറിലെത്തിച്ചു തെളിവെടുത്തു. മൂന്നിടങ്ങളിൽ കവർച്ച നടത്തിയ പ്രതികൾ ആദ്യം കവർച്ച നടത്തിയതു മാപ്രാണത്തെ എടിഎം കൗണ്ടറിലാണ്. ഇവിടെ നിന്നു 35 ലക്ഷം രൂപ കവർന്നതെങ്ങനെയെന്നു പ്രതികൾ പൊലീസിനു കാണിച്ചുകൊടുത്തു. കവർച്ചയ്ക്കു ശേഷം രക്ഷപ്പെടുന്നതിനിടെ നാമക്കലിൽ പൊലീസിന്റെ വെടിയേറ്റു കാൽമുറിച്ചു നീക്കിയ നിലയിൽ ആശുപത്രിയിൽ കഴിയുന്ന പ്രതി അസർ അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട, വിയ്യൂർ, തൃശൂർ ഈസ്റ്റ് പൊലീസ് സംഘങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾ ആശുപത്രി വിട്ടാലുടൻ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനു തൃശൂരിലെത്തിക്കും. ഇന്നലെ വൈകിട്ടു നാലോടെ  റൂറൽ പൊലീസ് മേധാവി നവനീത് ശർമയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഞ്ച് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. കവർച്ച നയിച്ച മുഖ്യ സൂത്രധാരൻ മുഹമ്മദ് ഇക്രാം (42), കൂട്ടുപ്രതികളായ ഇർഫാൻ (32), സാബിർ ഖാൻ (26), സൗഖിൻ ഖാൻ (26), മുബാറക് (20) എന്നിവരായിരുന്നു കസ്റ്റഡിയിൽ. ഡിവൈഎസ്പി കെ.ജി.സുരേഷ്,  എസ്എച്ച്ഒ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിൽ ഇവരെ പൊലീസ് ബസിൽ മാപ്രാണത്ത് എത്തിച്ചു. ഇർഫാൻ, സാബിർ ഖാൻ, മുഹമ്മദ് ഇക്രാം എന്നിവരെ മാത്രമേ ബസിൽ നിന്നു പുറത്തിറക്കിയുള്ളൂ. ഇവരാണു കൗണ്ടറിനുള്ളിൽ കവർച്ചയ്ക്കു കയറിയത്. 

മുബാറക്കിനെയും സൗഖിനെയും പൊലീസ് വണ്ടിയിൽ തന്നെ ഇരുത്തി. മോഷണ ദിവസം രാത്രി ഒരുമണിയോടെ ചാലക്കുടിയിൽ എത്തിയ സംഘം ഇവിടെ നിന്നു മാപ്രാണത്തേക്കു കാറിലെത്തുകയായിരുന്നു. ബ്ലോക്ക് റോഡിൽ നിർത്തി ഇറങ്ങി തൊട്ടടുത്ത ഇറച്ചിക്കടയ്ക്ക് മുന്നിലെയും എടിഎം കൗണ്ടറിനു പിന്നിലെയും മുഴുവൻ  നിരീക്ഷണ ക്യാമറകളും സ്പ്രേ പെയ്ന്റ്  ചെയ്തു മറച്ച ശേഷമാണ് മോഷണം നടത്തിയത്. എടിഎം കൗണ്ടറിന് പിറകിലെ മുറി‍യിൽ സൂക്ഷിച്ചിരുന്ന  നിരീക്ഷണ ക്യാമറയുടെ ഡിവിആർ  മോഷ്ടിച്ചത് എങ്ങനെയാണെന്ന് പ്രതികൾ വിവരിച്ചു. തുടർന്നു  ദേശീയ പാതയിൽ  ഇവർ കണ്ടെയ്നറിൽ കാറുമായി വന്നിറങ്ങിയ പോട്ട ഭാഗത്തേക്കു തെളിവെടുപ്പിനായി കൊണ്ടുപോയി. പ്രതികളെ  എത്തിച്ചതറിഞ്ഞു നാട്ടുകാരും  ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ വലിയ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. 

English Summary:

In a shocking incident in Irinjalakuda, Kerala, police arrested a man accused of robbing multiple ATMs. The accused was caught after being injured during a chase with police. He then led authorities to the scene of the crime at an SBI ATM in Mapranam, where he demonstrated how he stole Rs 35 lakhs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com