ADVERTISEMENT

ചിറങ്ങര ∙റെയിൽവേ മേൽപാലത്തിന്റെ  മെയിൻ സ്ലാബും അഡ്ജസന്റ് സ്ലാബും തമ്മിലുള്ള ജോയിന്റിന്റെ കോൺക്രീറ്റിങ് ജോലികൾ ആരംഭിച്ചു. ക്യൂറിങ് കാലാവധിയായ മൂന്നാഴ്ചയ്ക്കു ശേഷം പാലം ഗതാഗതത്തിനു സജ്ജമാകും. എന്നാൽ സംസ്ഥാനത്തു ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന തീയതി നീളും. അതിനു മുൻപേ ജനകീയ ഉദ്ഘാടനം നടന്നേക്കുമെന്നാണു സൂചന.ദീർഘകാലമായുള്ള അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ ദിവസം പ്രധാന സ്ലാബിനു മുകളിൽ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയാക്കിയിരുന്നു. പാലത്തിന്റെ അനുബന്ധ റോഡുകളിൽ ടാറിങ്ങും രണ്ടാഴ്ച മുൻപു നടത്തി.കൈവരികളുടെ നിർമാണവും പെയ്ന്റിങ്ങും അന്തിമഘട്ടത്തിലാണ്. തെരുവുവിളക്കുകളുടെ കാലുകൾ ഘടിപ്പിക്കുന്ന ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. സൗരോർജ വിളക്കുകളാകും പാലത്തിലും പരിസരത്തും വെളിച്ചമേകുക. ഇതിനുള്ള സംവിധാനം ഒരുക്കാനുള്ള നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു. 

കാൽനട യാത്രികർക്കു റെയിൽപാത മുറിച്ചു കടക്കുന്നതിനുള്ള നടപ്പാത പാലത്തിന് അനുബന്ധമായി നേരത്തെ  നിർമാണം പൂർത്തിയാക്കി. ഇതിലേക്കു റെയിൽപാതയുടെ ഇരുവശത്തു നിന്നും കടക്കാനുള്ള ഗോവണികളുടെ നിർമാണവും നടക്കുന്നുണ്ട്. ‍കിഫ്ബി ഫണ്ട് അനുവദിച്ചാണു നിർമാണം നടത്തുന്നത്. 16 കോടിയിലധികം രൂപ ചെലവഴിച്ചുള്ള മേൽപാലം നിർമാണം 2021ലാണ് ആരംഭിച്ചത്.2022ൽ  പൂർത്തിയാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച പാലമാണു വർഷങ്ങൾ പിന്നിട്ടിട്ടും ഇനിയും പൂർത്തിയാകാത്തത്. 

കഴിഞ്ഞ വർഷം ഡിസംബറിൽ, ജനുവരി ഒന്നിനു പുതുവത്സര സമ്മാനമായി പാലം ജനങ്ങൾക്കു തുറന്നു നൽകുമെന്നു നവകേരള സദസ്സിൽ മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. പിന്നെയത് ഓണത്തിനു മുൻപു തുറക്കാമെന്നായി. പിന്നീടു കൊരട്ടിമുത്തിയുടെ തിരുനാളിനു മുൻപെന്നായി. നവംബർ 15നു തുറക്കുമെന്നാണ് ഒടുവിൽ മന്ത്രിയുടെ പ്രഖ്യാപനം. കാത്തിരിപ്പുകൾ നീണ്ടെങ്കിലും വൈകാതെ പാലം തുറക്കുമെന്ന പ്രതീക്ഷയിലാണു ജനം. പാലം നിർമാണത്തിനായി ചിറങ്ങര റെയിൽവേ ലവൽ ക്രോസ് അടച്ചതോടെ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞാണ് ആളുകൾ പോകുന്നത്. പാലം വരുന്നതോടെ മാമ്പ്ര, അന്നമനട, വെസ്റ്റ് കൊരട്ടി, വഴിച്ചാൽ, ചെറ്റാരിക്കൽ പ്രദേശങ്ങളിലെ ജനങ്ങൾക്കു ദേശീയപാതയിലേക്കുള്ള യാത്ര എളുപ്പമാകും.

English Summary:

The much-anticipated Chirangara Railway Overbridge in Kerala is in its final stages of construction. After several delays, the bridge is expected to be open for public use within three weeks, bringing relief to residents who have endured long detours. This article provides an update on the construction progress, highlighting key milestones and the anticipated benefits for local communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com