കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിച്ചു മുത്തശ്ശി
Mail This Article
എരുമപ്പെട്ടി∙ കരിയന്നൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ പേരമകന് മുത്തശ്ശി രക്ഷകയായി. മൂന്നുവയസ്സുകാരൻ ഇമാദാണ് വീട്ടുപറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. സഹോദരനുമൊത്ത് മുറ്റത്ത് കളിക്കുകയായിരുന്ന ഇമാദ് കിണറ്റിനരികിലെത്തിയതോടെ അബദ്ധത്തില്‍ കാൽവഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഇതു കണ്ട ഉമ്മയുടെ ഉമ്മ റജുല ഓടിയെത്തി കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. കിണറ്റിൽ വീണ ഇമാദിന് കിണറ്റിലേക്ക് ഇട്ടിരുന്ന പൈപ്പിൽ പിടികിട്ടി. കിണറ്റിലേക്ക് ചാടിയ റജുല കുട്ടിയെ എടുത്ത് ഉയർത്തിപ്പിടിച്ചു.അയൽവാസിയായ മുക്കിൽപ്പുര വേലായുധനും ഇതിനിടെ കിണറ്റിലേക്ക് ഇറങ്ങി. എന്നാല്‍ വെള്ളം നിറഞ്ഞ കിണറ്റില്‍ നിന്ന് ഇവര്‍ക്ക് തിരിച്ചു കയറാനായില്ല.
ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന അംഗങ്ങൾ മൂവരെയും കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11മണിയോടയായിരുന്നു സംഭവം. വെള്ളറക്കാട് പാറയ്ക്കൽ വീട്ടിൽ അഫ്സലിന്റെയും ഫർസാനയുടെയും മകനാണ് ഇമാദ്. കരിയന്നൂരിലുള്ള ഉമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു കുട്ടികൾ. എരുമപ്പെട്ടി പൊലീസും ആക്ട്സ് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.